Skip to main content

Posts

Showing posts from 2013

പുകയുന്നവ

പുകവലിയ്ക്കാനുള്ള ലഹരി ഒരു മുറിവ് പോലെയാണ്. ചുണ്ടുകളിൽ നിന്നും ചുണ്ടുകളിലേയ്ക്ക് പറക്കുന്ന മുറിവ്. അതിലെല്ലാം, ചോരയൊപ്പുന്നകണക്കെ ഉമിനീരൊപ്പി ഒരു സിഗരറ്റുകുറ്റി. ഗർഭം ഭിക്ഷ കിട്ടിയ യാചകിയുടെ പ്രസവത്തിനു തൊട്ടു മുൻപെന്നോണം, ഉമിനീരൊപ്പിക്കനം വച്ച വായറ്റം നിരത്തുവക്കിൽ എരിഞ്ഞുപുളയുന്നു, ഏതോ കനത്ത കാലടിയിൽ നുഴഞ്ഞ് കയറി ചളിയിലേക്കാഴ്ന്ന് ശ്വാസം മുട്ടി മരിയ്ക്കുന്നു. കെട്ട തീയും പെണ്ണും. ചില്ലുകൊട്ടാരത്തിൽ നിന്ന് ചുടലപ്പറമ്പിലെത്താൻ നാലു വിരൽ ദൂരത്തിൽ എരിഞ്ഞുതീർന്നാൽ മതി. നാലു നിമിഷം മതി. ഇവിടെയും രണ്ടു പക്ഷമുണ്ട്, കത്തിയുയരുന്ന പുകക്കാഴ്ചയിൽ കണ്ണു തിരിയാത്തവർ, ഉള്ളിലെ പുകമറവുകൾ അന്നനാളത്തിലൂടെ ഊറ്റിയെടുത്ത് ഊതിപ്പറത്തുന്നവർ. ഉരഞ്ഞ തൊണ്ടയുടെ ഗാംഭീര്യം, ആഢ്യ(?)നിശ്വാസത്തിന്റെ കിതപ്പ്. മെലിഞ്ഞുണങ്ങി കറുത്തു തിങ്ങിയ ചുണ്ടിൽ നിന്നും ചുമച്ചുതുപ്പിയൊരു കാജാ ബീഡി, ലജ്ജയോടെ തല താഴ്ത്തി. പച്ചനൂലരക്കെട്ടിന്റെ ചന്തമഴിച്ച് ഇലയും പുകയും മൊഴി ചൊല്ലി. കൈകൂട്ടിത്തിരുമ്മുന്ന പോലെ, കടത്തിണ്ണയിലച്ചുരുളിന്റെ നേർത്ത കിരുകിരുപ്പ്, കത്രികയുടെ കടകട ശബ്ദം, കാതിനിരുപുറം ബാക്കി. ഉണങ്ങിയ ഓർമ്മകളെ വെട്ടിനുറുക്കി തിരക്

കാറ്റേ...

നിരതെറ്റിയ മരവേരുകൾക്ക് മുകളിലൂടെ, വഴുക്കലിന്റെ മഴക്കാലങ്ങളിൽ തെന്നി, ഇടതൂർന്ന പിരിയൻ കമ്പുകൾക്കിടയിൽ കുരുങ്ങിയാടുന്ന കാറ്റേ... ഇലത്താളപ്പെരുക്കത്തിൽ നീ എന്റെ ഓലപ്പുരയുടെ പിന്നാമ്പുറത്ത് മറന്നുവച്ചു പോയ പെരുമ്പറമുഴക്കങ്ങളിൽ പേടിച്ച് കുറേ കവുങ്ങുവാരികൾ മുട്ടിടിച്ചിരിപ്പുണ്ട്. ആകാശം വിട്ട ഓലക്കീറുകൾ, അന്തിക്കുപ്പയ്ക്ക് കൂട്ടിരിക്കുന്നുമുണ്ട്. നുറുമ്പിച്ചു പോയെടോ ഞാനും പുരയും.

വെളിച്ചേറ്റെറക്കം

ആകാശത്തിന്റെ അകിടിൽ നിന്നും, നേരം കറക്കിയെടുക്കുന്ന, വെളിച്ചത്തിന്റെ വെളുത്ത പാലിഴകളിലൂടെ ഒഴുകിയിറങ്ങിവരുന്ന, സഞ്ചാരികളുടേതാണ് ഈ വീട്. അതുകൊണ്ടു തന്നെ, നിഴലുകൾക്ക് മേലെ പ്രകാശം ചൊരിയാൻ ഞങ്ങൾ ദീപങ്ങൾ നിരത്താറില്ല. വെളിച്ചത്തിൽ കുളിച്ചുകയറിയവർക്ക് ഇരുട്ടിലല്പം തുവർത്തിക്കറുക്കണമല്ലോ. ഞങ്ങളുടെ മേനികൾക്ക് നിറങ്ങളില്ല. ഒരു ചില്ലുകഷണത്തിലൂടെയെന്നപോലെ വെളിച്ചം തുളച്ചേറിയിറങ്ങുന്നു. ഞങ്ങൾ കാഴ്ചകളെ വെറുക്കുകയും കാഴ്ചയില്ലായ്മയുടെ വെളിച്ചശേഷിപ്പുകളെ വല്ലാതെ പ്രണയിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ഘടികാരങ്ങൾക്ക് വെളിച്ചം/ഇരുൾ എന്ന പോലെയോ പകൽ/രാത്രി എന്ന പോലെയോ യാതൊരു കെട്ടുകളുമില്ല. അവ പ്രണയരസം നുകരുവോളം ഉണർന്നിരിയ്ക്കുകയും പച്ചമേനിയുടെ ചൂരുവിടുന്തോറും ഉറങ്ങിപ്പോവുകയും ചെയ്യുന്നു. ഓരോ അന്തിയാകുമ്പോഴും ജീവരക്തത്തിന്റെ ചെമ്പനിഴകൾ പടിഞ്ഞാറേയ്ക്കെറിഞ്ഞ് ഞങ്ങൾ യാത്രയാകുന്നു. വെളിച്ച സഞ്ചാരികളുടെ മറുലോകപ്രവേശങ്ങൾ.

ഉറുമ്പരിച്ച എരിവുകള്‍

ഒരു ഉറുമ്പ് ഇഴഞ്ഞുകൊണ്ടിരിയ്ക്കുന്നു. പവർ സർക്യൂട്ടിൽ കയറി നിന്ന്, ആത്മഹത്യ ചെയ്താണത് സിസ്റ്റം ഓൺ ചെയ്തത്. പ്രേത സിനിമകളിലെ കൊളുത്തിട്ട വാതിലും കടന്നെത്തുന്ന ആത്മാക്കളെപ്പോലെ ഉറുമ്പും, പാസ്വേഡിട്ടു തുറക്കാതെ തന്നെ ലാപ്പിലെ ഫയലുകളിലേയ്ക്ക് പരകായപ്രവേശം നടത്തി. ആത്മാക്കളുടെ ഒരു കാര്യം. മധുരമുള്ള കുറേ ഗാനങ്ങൾ, ഗെയ്മുകളിൽ അൺലോക്ക് ആകാതെ കിടക്കുന്ന കുറേ തണുത്തിരുണ്ട പാതാളവഴികൾ. എല്ലാം ഉറുമ്പുകൾക്ക് പ്രിയമുള്ളേടങ്ങൾ. പക്ഷേ, പാതിരകളിൽ, നിയമത്തോടു പോടാ പുല്ലേന്നും പറഞ്ഞ്, ഞാൻ തുറക്കാറുള്ള, എരിവും പുളിയുമുള്ള നീലസ്ഥലികളിലേയ്ക്കാണ് ആ ഉറുമ്പും നീങ്ങുന്നത്. വഴികളിൽ മരിച്ച ഉറുമ്പുകളുടെ നിലയ്ക്കാത്ത ഘോഷയാത്രകൾ. മോണിറ്ററിന്റെ മുഖത്തു കുറേ സാങ്കൽപ്പിക വരകളും കുറിച്ച് ഇർവ്വിൻ ഗാർവ്വിയുടെ പാരാസൈക്കോളജി പുസ്തകത്തിന്റെ പൈറേറ്റഡ് കോപ്പിയുള്ള ഫോൾഡറിലേയ്ക്ക്, അവ മാർച്ച് ചെയ്യുന്നു. പൂജ്യങ്ങളും ഒന്നുകളും ചേർത്തുവച്ച് കൊത്തങ്കല്ലു കളിക്കാനിരിയ്ക്കവേ, മിൽഫുകളിൽ* ഈഡിപ്പസ് കോമ്പ്ലക്സ് കണ്ട അവ, പലതിന്റേയും, പുനർവ്വായന ആവശ്യപ്പെടുകയാണ്.

അമാൻഡാ ജോസിയുടെയും ജാരൻ

പുകമഞ്ഞിന്റെ പാളി, ജനൽച്ചില്ലിൽ തീർത്ത മങ്ങൽ, ഒരു കണ്ണായി വളരുന്നത് കണ്ടത് അമാൻഡാ ജോസിയാണ്. അന്നേരം, ഓർമ്മയില്ലാത്തൊരു ലോകത്ത് ആത്മസമർപ്പണം ചെയ്ത് കിടക്കയായിരുന്നു ഞാൻ. ഉറക്കം വിൽക്കാറുള്ള പുസ്തകശാലക്ക് പുറത്ത് ഇടുങ്ങിയ മുറിയ്ക്കുള്ളിൽ, നെരിപ്പോടിന്റെ വെളിച്ചത്തിന് ഇരുട്ടിനെ തളയ്ക്കാനാകാത്ത നട്ടപ്പാതിരായ്ക്ക്. ആ കണ്ണ്, പന്നിപ്പടക്കത്തിന്റെ വെളിച്ചത്തോടെയും ഒച്ചയോടെയും പൊട്ടുന്നതു കണ്ടതും എന്റെ അമാൻഡാ ജോസി തന്നെ. ആ സ്ഫോടനങ്ങളിൽ നിന്നും തീ തിന്ന്, ഒന്നിനു പുറകെ ഒന്നായി തെളിയുന്ന വഴിവിളക്കുകൾ. പന്തല്ലൂക്കാരൻ ജോണിയുടെ വീടിനു മുന്നിലെ ഇടവഴിയിലൂടെ വലത്തോട്ടു തിരിയുന്ന വെളിച്ചം, കനോലി കനാലെത്തുന്നതോടെ കുറേ മിന്നാമിനുങ്ങുകളും മിനുങ്ങും മീനുകളുമായി മാറുന്നു. കനാൽക്കരയിലെ, ജോസിയേട്ടന്റെ (അതായത് അമാൻഡയുടെ കെട്ട്യോന്റെ) വീട് ഒരു കനലായി പൊള്ളി വേവുന്നു. രണ്ട് പെൺകുഞ്ഞുങ്ങളുടെ നാഭിയിൽ ചുവന്ന തെരുവിന്റെ കണ്ണാടിമുഖം. ചുമലിൽ രതിനുകം. എന്റെ മേനിച്ചൂടിൽ നിന്നും അവൾ, അമാൻഡാ ജോസി, ഉരുകിയൊഴുകി മണ്ണോടു ചേർന്നു. വിയർപ്പു പോലെ. സായ്വ് കൊക്കയിലെ ആത്മഹത്യകൾക്കും, പശ്ചാത്താപങ്ങൾക്കും, എന്റെ ചുവന്ന രാത്രികൾക്കും

വിപ്ലവകാരി

രണ്ടുവരക്കോപ്പിയിൽ വര മുട്ടി, തല മുഴച്ച അക്ഷരങ്ങൾ നഷ്ടങ്ങളുടെ ഓർമ്മപ്പെടുത്തലാണ്. രണ്ട് അതിരുകൾക്കപ്പുറം വളരാതെ പോയ  യൗവ്വനത്തിന്റെ, നാലു മൂലകൾക്കകം നിലച്ചുപോയ കുറേ താടിക്കാരുടെ. തേയ്ക്കാത്ത ചുമരടരിൽ നിന്നും പാറി മുഴങ്ങുന്ന ഒരു വേട്ടാളന്റെ, പ്രതിഷേധത്തിനും അനുശോചനത്തിനുമിടയ്ക്ക് കൊടിയടയാളമായ പിഞ്ഞിയ കടലാസുജീവിതങ്ങളുടെ.

ഓസ്മോസിസ്

എന്റെ കണ്ണുകൾ പിഴിയുക. അതെ, വെള്ളത്തിൽ കുതിർത്തെടുത്ത ഒരു വസ്ത്രം പിഴിയുന്ന കണക്കുതന്നെ. ഒടുക്കം, നാളികേരക്കണ്ണിനു മുകളിലെ ചകിരിയെന്ന പോലെ, പീലികളെ പിഴുതുമാറ്റുക. കൃഷ്ണമണിയുടെ കേന്ദ്രബിന്ദുവിൽ നിന്നും തലച്ചോറിലേയ്ക്കൊരു തുരങ്കമുണ്ടാക്കുക. നിങ്ങളുടെ വായിലേയ്ക്കെന്റെ തല കമിഴ്ത്തുക. കണ്ണിലൂടെ ഊർന്നിറങ്ങി വെളിച്ചപ്പെടുന്നവയെ ഒരു തുള്ളി കളയാതെ കുടിച്ചൊടുക്കുക.

ജിപ്സിപ്പുല്ല്

ഒരു പുൽക്കൊടി തുഷാരമായി മറ്റൊന്നിന്റെ കണ്ണിലേയ്ക്കെപ്പോഴും ഇറ്റി വീണുകൊണ്ടിരിയ്ക്കുന്നു. കാഴ്ചയുടെ തണുപ്പായി അവർ പ്രണയസല്ലാപം നടത്തുന്നു. കാറ്റു വരുമ്പോൾ, ഒരിടത്തേയ്ക്കവർ ഇറുകിപ്പുണർന്ന് ചായുന്നു. അവന്റെ അമ്മ, തോട്ടിറമ്പത്തൊരിയ്ക്കൽ വലിയൊരു പുല്ലായിരുന്നു. മേനിയാകെ നനഞ്ഞവൾ വെള്ളത്തോടു കിന്നരിച്ചുകൊണ്ടിരിയ്ക്കേ, മീൻ കൊത്തിയെടുത്ത വിത്ത് തോടിന്റെ ഗർഭത്തിൽ നിന്നും പറിച്ചെടുത്ത് കരയിൽ വച്ചത് ഒരു വേനലാണ്. ലാളന തീരുവോളമവൻ, വേനലച്ഛനെ ഉമ്മവച്ചുറങ്ങി. ഇക്കഴിഞ്ഞ മഴയിൽ, ഒന്നരയടിപ്പൊക്കമുള്ള ഒത്തൊരാൺപുല്ലായി വളർന്നു. അവളൊരു ജിപ്സിപ്പുല്ലാണ്. എന്നുവച്ചാൽ ജിപ്സികളുടെ പാരമ്പര്യമുള്ള പുല്ലെന്നു തന്നെ! കാറ്റിനു താളമൊപ്പിച്ച് നൃത്തം ചവിട്ടാറുള്ളതും ഇലയനക്കങ്ങളിൽ സംഗീതം സന്നിവേശിപ്പിയ്ക്കാറുള്ളതും അതുകൊണ്ടാണ്. അവളുടെ അമ്മ, ലാറ്റിനമേരിയ്ക്കൻ കാടോളം വളർന്നു നടന്നു. ഒരുപാടു നാടുകളുടെ ദഹനപാതയിലൂടെ കയറിയിറങ്ങി. കുറേയേറെ അന്തിക്കാളകളുടെ അടിയിൽ ചോരയും ജീവനുമൊലിപ്പിച്ച് കിടന്നു. ആൺപുല്ലുകൾ കുടഞ്ഞിട്ട ചളി കുടിച്ചാണ് കറുത്തതും ചത്തതും, വിത്തു മുളച്ചതും. ചത്തതും ചീഞ്

പൊറകോട്ട്

ചുളിവു വീണ ബെഡ്ഷീറ്റിനു മുകളിൽ, പത്തു മിനിറ്റു മുൻപ്, നീയും ഞാനും സ്വയം മറന്ന് കിടക്കുകയായിരുന്നു. പതിനൊന്നു മിനിറ്റു മുൻപ്, വല്ലാത്ത ആവേശത്തിൽ പടവെട്ടുകയായിരുന്നു. പതിനഞ്ചു മിനിറ്റു മുൻപ്, ഞാൻ നിന്നെയെന്നോടു ചേർത്തമർത്തി ഉമ്മ വയ്ക്കുകയായിരുന്നു. ഇരുപത്തിയഞ്ചു മിനിറ്റു മുൻപ് ഞാൻ നിന്റെ കവിളു തലോടുകയായിരുന്നു. മുപ്പതുമിനിറ്റു മുൻപ്, നീ ബെഡ്ഷീറ്റിലെ ചുളിവു നിവർത്തുകയായിരുന്നു. ഞാനീ ചാരുകസേരയിൽ, ഒരു സിഗരറ്റ് പുകച്ചിരിക്കുകയായിരുന്നു. നാൽപത്തഞ്ച് മിനിറ്റു മുൻപ് ഞാനാ തെരുവിന്ററ്റത്തെവീട്ടിലെ, മുറിയൊഴിയുന്നതും കാത്തകത്തൊരു മൂലക്കിരിയ്ക്കുകയായിരുന്നു. ഒരു മണിക്കൂർ മുൻപ്, ഞാനാ തള്ളയോട് നിനക്കു വേണ്ടി പേശുകയായിരുന്നു. ഒന്നര മണിക്കൂർ മുൻപ്, ഞാനെന്റെ പെണ്ണിന്റെ ബ്രായ്ക്കകത്തൂന്ന്, അവളുടെ മുലയുഴിഞ്ഞ്, രണ്ടുമ്മ കൊടുത്ത്, നാലു നൂറുനോട്ടുകൾ പിഴുതെടുക്കയായിരുന്നു. നീ പക്ഷേ അപ്പോഴും, ബെഡ്ഷീറ്റിലെ ചുളിവു നിവർത്തുകയായിരുന്നു. ഇനി അടുത്ത തൊണ്ണൂറാം മിനിറ്റിലും, നീ, ബെഡ്ഷീറ്റിലെ ചുളിവു നിവർത്തുകയായിരിയ്ക്കും. ഇങ്ങനെ നിവർത്തി നിവർത്തി, ഒടുക്കം ചുളിയുന്നേടത്ത് ന

നീളം

പല വഴികളിലൂടെയും നടന്നു. ഒന്നിലൂടെ ചിലപ്പോൾ കുറേ പോകും. അടയുമ്പോഴോ മടുക്കുമ്പോഴോ കണ്ണുകളടച്ച് കാഴ്ചയ്ക്ക് വിശ്രമം നൽകി തിരിച്ചു നടക്കും. ഒരു നേരം ഒരു വഴിയ്ക്ക് ഞാനിപ്പോളിരിയ്ക്കുന്ന ജയിലറയുടെ അഴിയോളം നീളം കാണും. അൽപം കഴിഞ്ഞാലതിന്, മിക്കപ്പോഴുമെന്നെ പ്രലോഭിപ്പിയ്ക്കാറുള്ള ഫാൻ ഹുക്കിനോളം പോന്ന വട്ടമായിരിയ്ക്കും. തിരിച്ചെത്തുമ്പോഴാണ് ഇത് തുടങ്ങിയേടമല്ലേയെന്നോർത്ത് ലജ്ജിച്ചിരിയ്ക്കേണ്ടി വരിക. ഒരിയ്ക്കലാ വഴിയ്ക്ക് അവളുടെ ശബ്ദത്തോളം നീളമുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ, ഹാമ്ലിനിലെ കുഴലൂത്തുകാരനു പുറകെയെന്നോണം, ആകൃഷ്ടനായി നടന്നത്. ഒടുക്കം, ചൂടും ചൂരുമൊടുങ്ങിയപ്പോൾ, കാൽ നനഞ്ഞു പൊള്ളിയപ്പോൾ, ഓർമ്മകളെ വ്യഭിചരിച്ചു കൊന്നിട്ട് തിരിച്ചു നടന്നതും. കൊന്നിട്ട ഓർമ്മകളെല്ലാം, പുഴയുടെ തീരത്തു തന്നെയുള്ള കണ്ടൽക്കാടുകളിലും നീളൻ പുഴപ്പുല്ലുകളിലും കുരുങ്ങിച്ചീഞ്ഞു ചീർത്തു പൊന്തുമെന്നു കരുതിയില്ല. അല്ലെങ്കിൽ, എന്റെ തന്നെ ഭാരമുള്ള കണ്ണുകളും, പറക്കാൻ തീരെ ശേഷിയില്ലാത്ത വീർത്ത ശരീരവും ചേർത്തു കെട്ടി, ഓർമ്മകളെ ആഴത്തിൽ തള്ളിയേനെ. ആ വഴികളുടെ ദൂരം, അളക്കാൻ പോലുമാകാത്ത വിധത്തി

സ്വപ്നപാചകം

പീടികയെക്കുറിച്ച്. ----------------------- കോളനിപ്പടി പടിഞ്ഞാറേതിരിവിലെ ഹരിയേട്ടന്റെ 'ലക്ഷ്മി ടീസ്റ്റാൾ' കമ്മ്യൂണിസ്റ്റ് പാർട്ടി മീറ്റിംഗുകളിലെ കട്ടൻ ചായയുടെയും പരിപ്പുവടയുടെയും പറ്റുകേന്ദ്രമായിരുന്നു. ഇന്ന് അതൊരു ആർക്കേഡാണ്. പേര് 'ഡ്രീംസ്'. കട്ടൻ ചായയ്ക്കു പകരം സ്വപ്നങ്ങളും പരിപ്പുവടയ്ക്കുപകരം പ്രതീക്ഷകളുമാണ് അവിടെയിപ്പോൾ കച്ചവടം ചെയ്യുന്നത്. മിനുറ്റിനു മുന്നൂറു രൂപാ കൊടുത്താൽ ഏതു സ്വപ്നവും കാണാമത്രേ. സ്വപ്നം പാകം ചെയ്യേണ്ട വിധം. ------------------------------ ---------- സന്തോഷത്തിനും സങ്കടത്തിനും കാമത്തിനും കവിതയ്ക്കുമെല്ലാം ഓരോ പ്രോഗ്രാം കോഡുണ്ട്. ഒരു തവി ഓട്സിൽ ഈ കോഡു കുഴച്ചുണ്ണുക. സ്വപ്നഗോളമെന്നുപേരിട്ട ചില്ലുകൂട്ടിലിരിയ്ക്കുക. അതിലിരുന്നാൽ ചില്ലുമതിലിൽ തട്ടി ചിന്തകൾ തെറിച്ചു പോവുകയോ മുറിഞ്ഞു ചാവുകയോ ചെയ്യും. കെട്ടുവിട്ട പട്ടമായിട്ടിത്തിരിനേരം പാറാം. കാശു കൊടുത്ത് ഭ്രാന്തനാവുക തന്നെ. കണക്കും കൺക്ലൂഷനും ------------------------------ മാസാന്ത്യരജിസ്റ്ററിൽ 986 വിദ്യാർത്ഥികൾ 394 എഞ്ചിനീയേഴ്സ് 472 ഡോക്ടേഴ്സ് 13 കൂലിപ്പണിക്കാർ

ജീവിതം

അഴുക്കുചാലുകളിലൂടെ മാത്രം തുടിച്ചു നീന്തുമ്പോ സ്വപ്നങ്ങൾക്ക് ഒരു മാൻഹോളിന്റെയത്ര ആകാശവട്ടം.

ചോര

മുറിയുമ്പോൾ മാത്രം ഓർമ്മിക്കപ്പെടുന്നത്. മരിക്കുവോളം തുണ നിൽക്കുന്നത്.

നേർരേഖാതുരങ്കങ്ങൾ

പണ്ടെല്ലാ വഴികളും നേർരേഖയിലുള്ള തുരങ്കങ്ങൾ പോലായിരുന്നു. ഒരറ്റത്തെ വെളിച്ചം തീർച്ചയായും മറ്റേ അറ്റത്തുമെത്തുമായിരുന്നു. നീണ്ടൊരു തുരങ്കത്തിലെ കുരുമുളകുവെളിച്ചം കണ്ടാണ് ഗാമ പോർച്ചുഗലിൽ നിന്നും കാപ്പാട്ടേയ്ക്ക് ഒരു നേർരേഖ തീർത്ത് നീന്തിയത്. മറുവശത്തെ ഹരിതശോഭയിൽ മോഹിപ്പിച്ചു മോഹിപ്പിച്ചാണ് ആദിദ്രാവിഡരെ ഒരു നേർരേഖാതുരങ്കത്തിലൂടെ മല കയറ്റിയത്. ഇങ്ങിനെയുള്ള തുരങ്കങ്ങളിലൂടെ നൂണ്ടു വന്നാണിവിടെ ആര്യകൃസ്തീയതേസ്ലാമിസം മൂത്തുപഴുത്തതും വീണു ചീഞ്ഞതും പുഴുത്തതും. പിൽക്കാലത്തീ തുരങ്കങ്ങൾ ബ്രൂട്ടസിന്റെയും മുസ്സോളിനിയുടെയും ചത്ത രക്തമൊഴുകുന്ന ഭരണസിരകളായി. കൊഴുപ്പടിഞ്ഞ് ശ്വാസം മുട്ടി അവ ചുരുണ്ടുകിടന്നു. നേർരേഖയെല്ലാം വക്രമായി. ഒരറ്റത്തെ വെളിച്ചം ഒരു രീതിയിലും മറ്റേയറ്റത്ത് എത്തില്ലെന്നായി

കടലടുപ്പ്

അടുപ്പൊരു കടലാണ്. കഞ്ഞിക്കലത്തിന്റെ അടർന്ന വക്കുണ്ടാക്കുന്ന നദീമുഖത്ത് കണ്ണീരുപ്പൊഴുകിച്ചേരും ഇടയ്ക്ക്. വീട്ടിലെ മർദ്ദവ്യതിയാനക്കാറ്റും, ചടുല മർദ്ദനക്കാറ്റും ആഞ്ഞു വീശുന്നത് ഇവിടെയാണ് . അനന്തതയിലെ ഘോരബാന്ധവങ്ങളുടെ കഥ കടൽ പറയുമ്പോൾ, മുക്കല്ലിടുക്കിലെ ചാരബാന്ധവങ്ങളുടെ നിരർത്ഥകത അടുപ്പ് പറയുന്നു. സന്ധ്യാസൂര്യന്റെ വേർപാടിൽ, കടൽ മുഖം കറുപ്പിയ്ക്കുമ്പോൾ, കനൽസൂര്യന്മാരുടെ വേർപാടിൽ, അടുപ്പ് പ്രതിഷേധക്കരി പുതക്കുന്നു. ഇത് കഥകളില്ലാത്ത, കവിതയില്ലാത്ത, പുകയുരഞ്ഞു ചുമച്ചു തേയുന്ന, കടലടുപ്പുകൾ. കള്ളു നാറുന്ന അമ്മനീറ്റലുകൾ.

നദി എന്നും വിപ്ലവസ്മരണയാണ്,ദാഹശമനിയാണ്

ഉള്ളുവെന്തു നീരെരിഞ്ഞ്, വിണ്ടടർന്ന ഭൂമിയിൽ, ജീവസ്സറ്റ മൺവഴിയായ് പോയ കാലമോർത്തിടാം. നദി, നിറമില്ലാത്തപ്പോഴും മണമില്ലാത്തപ്പോഴും ദാഹത്തിന്റെ അവസാനമാണ്. നദി, അഴുക്കുള്ളപ്പോഴും ഒഴുക്കുള്ളപ്പോഴും, ഉപേക്ഷ കൂടാതെ പേറുന്ന സ്മൃതിസഞ്ചികൾ. ഉള്ളുവെന്തു നീരെരിഞ്ഞ്, വിണ്ടടർന്ന ഭൂമിയിൽ, ജീവസ്സറ്റ മൺവഴിയായ് പോയ കാലമോർത്തിടാം. തെന്നലിന്റെ തേങ്ങലിൽ തുള്ളിത്തെറിച്ചും, കരയെ കുളിർപ്പിച്ചും, കാടു തളിർപ്പിച്ചും, തെന്നിപ്പറക്കുന്ന നീരണിച്ചാലുകൾ സഹ്യന്റെ വേരുകൾ നാല്പത്തിനാലായി, നീണ്ടും തിരിഞ്ഞും പിരിഞ്ഞുമിന്നൊറ്റയായ്, സാഗരസാരത്തിൽ ഒട്ടാകെയാഴ്ത്തുന്നു. കടലിന്റെ കൈകളിൽ കാണാക്കയങ്ങളിൽ, ഒരു തളിർപെണ്ണായി ഞെരിയുമ്പോൾ, വായുവിൻ നിത്യനിരാസമോർത്തെത്തുന്ന മനുഷ്യപിണ്ഢം തുണയാകുന്നു. ഉള്ളുവെന്തു നീരെരിഞ്ഞ്, വിണ്ടടർന്ന ഭൂമിയിൽ, ജീവസ്സറ്റ മൺവഴിയായ് പോയ കാലമോർത്തിടാം. ആമസോണോർമ്മകൾ*; മൊണ്ടെയ്നിനോർമ്മകൾ*; കാടിന്റെ മറകളിൽ പിടയുന്ന കൈവഴികൾ, പുതിയ ലോകത്തിന്റെ പുതുവിപ്ലവങ്ങൾക്ക് വീരത്വരകങ്ങളാകുന്നൂ. ദാഹമന്ദീകാരിയാകുന്നൂ. ഉള്ളുവെന്തു നീരെരിഞ്ഞ്, വിണ്ടടർന്ന ഭൂമിയിൽ, ജീവസ്സറ്റ

പെങ്ങൾചേർച്ച

വഴിയരികത്തെ നരച്ച ചോക്കുചിത്രങ്ങളെന്നും, ഇന്ദ്രപ്രസ്ഥത്തിന്റെ നട്ടുച്ചവൈകൃതങ്ങളുടെ പരിഛേദമായിരുന്നു. പൊടിയിൽ മങ്ങിയടർന്ന ചന്തം കെട്ട ചന്തകൾ. പുരുഷന്റെ ഉള്ളുചീച്ചിലിൽ പെണ്ണ് ഉപകരണമാകന്ന തെരുവുകൾ. മുന്നിടങ്ങളിലെ കാഴ്ചയേറ്റങ്ങളിൽ, നാട്യ-വെണ്മ നേട്ടങ്ങളിൽ, പിൻപുറങ്ങളിൽ ഇരവ് പൊന്തുകയായിരുന്നു. കാട്ടുപന്നികൾ മുള്ളു തൂത്ത കാട്ടിടവഴികളിൽ തേറ്റ മൂർച്ചയാൽ ചേർച്ചകൾ മുറിയ്ക്കുകയായിരുന്നു. പെണ്ണെന്ന പെങ്ങൾ ചേർച്ചയെ. സമത്വമണയാത്ത പെങ്ങൾ ചേർച്ചയെ. പ്രതിജ്ഞ പറയുന്ന പെങ്ങൾ ചേർച്ചയെ. ഞങ്ങൾ, പെണ്ണും ആണുമല്ല, കഠിനതാഡനങ്ങളിലും ഉറയാതകന്ന് മാറുന്ന ആണിയിട്ട കൃത്രിമചേർച്ചകളല്ല. പെങ്ങളാങ്ങള ചേർച്ചകൾ. പച്ചമാനുഷച്ചേർച്ചകൾ. തെരുവുതോറുമലയും, തെരുവുകീറിയലറും, മാനക്കോമരങ്ങളായുറയും, ഞങ്ങൾ പെങ്ങളാങ്ങളച്ചേർച്ചകൾ. പച്ചമാനുഷച്ചേർച്ചകൾ. മഴയിൽ ഈറച്ച വഴികൾ, പഥികപാദങ്ങളിൽ മൺചിത്രം ചമയ്ക്കുന്നൂ. കാലിന്റെ വ്രണിത നഗ്നതയിൽ വേദനപ്പാച്ചിൽ. ഉള്ളുനീറ്റുമൊരു പെങ്ങൾ നഷ്ടം.