Skip to main content

പൊറകോട്ട്

ചുളിവു വീണ ബെഡ്ഷീറ്റിനു മുകളിൽ,
പത്തു മിനിറ്റു മുൻപ്,
നീയും ഞാനും
സ്വയം മറന്ന് കിടക്കുകയായിരുന്നു.

പതിനൊന്നു മിനിറ്റു മുൻപ്,
വല്ലാത്ത ആവേശത്തിൽ
പടവെട്ടുകയായിരുന്നു.

പതിനഞ്ചു മിനിറ്റു മുൻപ്,
ഞാൻ നിന്നെയെന്നോടു ചേർത്തമർത്തി
ഉമ്മ വയ്ക്കുകയായിരുന്നു.

ഇരുപത്തിയഞ്ചു മിനിറ്റു മുൻപ്
ഞാൻ നിന്റെ കവിളു തലോടുകയായിരുന്നു.

മുപ്പതുമിനിറ്റു മുൻപ്,
നീ
ബെഡ്ഷീറ്റിലെ ചുളിവു നിവർത്തുകയായിരുന്നു.
ഞാനീ ചാരുകസേരയിൽ,
ഒരു സിഗരറ്റ് പുകച്ചിരിക്കുകയായിരുന്നു.

നാൽപത്തഞ്ച് മിനിറ്റു മുൻപ്
ഞാനാ തെരുവിന്ററ്റത്തെവീട്ടിലെ,
മുറിയൊഴിയുന്നതും കാത്തകത്തൊരു
മൂലക്കിരിയ്ക്കുകയായിരുന്നു.

ഒരു മണിക്കൂർ മുൻപ്,
ഞാനാ തള്ളയോട്
നിനക്കു വേണ്ടി പേശുകയായിരുന്നു.

ഒന്നര മണിക്കൂർ മുൻപ്,
ഞാനെന്റെ പെണ്ണിന്റെ ബ്രായ്ക്കകത്തൂന്ന്,
അവളുടെ മുലയുഴിഞ്ഞ്,
രണ്ടുമ്മ കൊടുത്ത്,
നാലു നൂറുനോട്ടുകൾ
പിഴുതെടുക്കയായിരുന്നു.

നീ പക്ഷേ അപ്പോഴും,
ബെഡ്ഷീറ്റിലെ ചുളിവു നിവർത്തുകയായിരുന്നു.
ഇനി അടുത്ത തൊണ്ണൂറാം മിനിറ്റിലും,
നീ,
ബെഡ്ഷീറ്റിലെ ചുളിവു നിവർത്തുകയായിരിയ്ക്കും.

ഇങ്ങനെ നിവർത്തി നിവർത്തി,
ഒടുക്കം ചുളിയുന്നേടത്ത്
നീ അവസാനിയ്ക്കുന്നു.
കുറേ വികാരപ്രേതങ്ങൾ,
ഊരു ചുറ്റാനിറങ്ങുന്നു.

Comments

  1. കവിതയുടെ പെരുമഴക്കാലമാണോ..... പുതിയ ഭാവതലങ്ങള്‍ തേടി, പുത്തന്‍ ഭാഷതേടി, പുത്തന്‍ രൂപമാതൃകകള്‍ തേടി കവിത പെയ്തിറങ്ങുകയാണോ.....

    ReplyDelete
  2. ഒളിക്യാമറയുണ്ടോന്ന് മാത്രം ഒന്ന് നോക്കിയേക്കണേ......!!

    ReplyDelete
  3. എല്ലാം പുറകോട്ടു തന്നെ.
    ഒരു പുതിയ വായനാനുഭവം നൽകുന്നു.
    കുറേ വികാരപ്രേതങ്ങൾ ഊരുചുറ്റാനിറങ്ങുന്നത് ഇനിയും തുടർന്നുകൊണ്ടേയിരിക്കും.
    അതിനുമുന്നിൽ കാലം പോലും നിസ്സഹായനാണ്.

    ReplyDelete
  4. വിശപ്പിന്‍റെ വിളിയില്‍ ഭ്രാന്തുകള്‍ അഭിരമിക്കുന്നു!

    ReplyDelete
  5. മനോഹരം..കേട്ടാല്‍ കാലം നെറ്റി ചുളിക്കുന്ന ഈ വാക്കുകള്‍

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ