വഴിയരികത്തെ നരച്ച ചോക്കുചിത്രങ്ങളെന്നും, ഇന്ദ്രപ്രസ്ഥത്തിന്റെ നട്ടുച്ചവൈകൃതങ്ങളുടെ പരിഛേദമായിരുന്നു. പൊടിയിൽ മങ്ങിയടർന്ന ചന്തം കെട്ട ചന്തകൾ. പുരുഷന്റെ ഉള്ളുചീച്ചിലിൽ പെണ്ണ് ഉപകരണമാകന്ന തെരുവുകൾ. മുന്നിടങ്ങളിലെ കാഴ്ചയേറ്റങ്ങളിൽ, നാട്യ-വെണ്മ നേട്ടങ്ങളിൽ, പിൻപുറങ്ങളിൽ ഇരവ് പൊന്തുകയായിരുന്നു. കാട്ടുപന്നികൾ മുള്ളു തൂത്ത കാട്ടിടവഴികളിൽ തേറ്റ മൂർച്ചയാൽ ചേർച്ചകൾ മുറിയ്ക്കുകയായിരുന്നു. പെണ്ണെന്ന പെങ്ങൾ ചേർച്ചയെ. സമത്വമണയാത്ത പെങ്ങൾ ചേർച്ചയെ. പ്രതിജ്ഞ പറയുന്ന പെങ്ങൾ ചേർച്ചയെ. ഞങ്ങൾ, പെണ്ണും ആണുമല്ല, കഠിനതാഡനങ്ങളിലും ഉറയാതകന്ന് മാറുന്ന ആണിയിട്ട കൃത്രിമചേർച്ചകളല്ല. പെങ്ങളാങ്ങള ചേർച്ചകൾ. പച്ചമാനുഷച്ചേർച്ചകൾ. തെരുവുതോറുമലയും, തെരുവുകീറിയലറും, മാനക്കോമരങ്ങളായുറയും, ഞങ്ങൾ പെങ്ങളാങ്ങളച്ചേർച്ചകൾ. പച്ചമാനുഷച്ചേർച്ചകൾ. മഴയിൽ ഈറച്ച വഴികൾ, പഥികപാദങ്ങളിൽ മൺചിത്രം ചമയ്ക്കുന്നൂ. കാലിന്റെ വ്രണിത നഗ്നതയിൽ വേദനപ്പാച്ചിൽ. ഉള്ളുനീറ്റുമൊരു പെങ്ങൾ നഷ്ടം.