Skip to main content

നീളം

പല വഴികളിലൂടെയും നടന്നു.
ഒന്നിലൂടെ ചിലപ്പോൾ കുറേ പോകും.
അടയുമ്പോഴോ മടുക്കുമ്പോഴോ
കണ്ണുകളടച്ച്
കാഴ്ചയ്ക്ക് വിശ്രമം നൽകി
തിരിച്ചു നടക്കും.

ഒരു നേരം
ഒരു വഴിയ്ക്ക്
ഞാനിപ്പോളിരിയ്ക്കുന്ന ജയിലറയുടെ
അഴിയോളം നീളം കാണും.

അൽപം കഴിഞ്ഞാലതിന്,
മിക്കപ്പോഴുമെന്നെ പ്രലോഭിപ്പിയ്ക്കാറുള്ള
ഫാൻ ഹുക്കിനോളം പോന്ന വട്ടമായിരിയ്ക്കും.
തിരിച്ചെത്തുമ്പോഴാണ്
ഇത് തുടങ്ങിയേടമല്ലേയെന്നോർത്ത്
ലജ്ജിച്ചിരിയ്ക്കേണ്ടി വരിക.

ഒരിയ്ക്കലാ വഴിയ്ക്ക്
അവളുടെ ശബ്ദത്തോളം നീളമുണ്ടായിരുന്നു.
അതുകൊണ്ടാണല്ലോ,
ഹാമ്ലിനിലെ കുഴലൂത്തുകാരനു പുറകെയെന്നോണം,
ആകൃഷ്ടനായി നടന്നത്.
ഒടുക്കം,
ചൂടും ചൂരുമൊടുങ്ങിയപ്പോൾ,
കാൽ നനഞ്ഞു പൊള്ളിയപ്പോൾ,
ഓർമ്മകളെ വ്യഭിചരിച്ചു കൊന്നിട്ട്
തിരിച്ചു നടന്നതും.

കൊന്നിട്ട ഓർമ്മകളെല്ലാം,
പുഴയുടെ തീരത്തു തന്നെയുള്ള
കണ്ടൽക്കാടുകളിലും
നീളൻ പുഴപ്പുല്ലുകളിലും
കുരുങ്ങിച്ചീഞ്ഞു ചീർത്തു പൊന്തുമെന്നു കരുതിയില്ല.
അല്ലെങ്കിൽ,
എന്റെ തന്നെ ഭാരമുള്ള കണ്ണുകളും,
പറക്കാൻ തീരെ ശേഷിയില്ലാത്ത
വീർത്ത ശരീരവും ചേർത്തു കെട്ടി,
ഓർമ്മകളെ
ആഴത്തിൽ തള്ളിയേനെ.
ആ വഴികളുടെ ദൂരം,
അളക്കാൻ പോലുമാകാത്ത വിധത്തിൽ,
ശൂന്യതകളിലേയ്ക്കകറ്റിയേനെ.

ഇതിപ്പോൾ
ചത്ത ഓർമ്മകൾക്കു മേലുണ്ടായിരുന്ന
വിരലടയാളങ്ങളും,
ബലാത്സംഗം ചെയ്യപ്പെട്ട
അവയ്ക്കു
മേലുണ്ടായ ശുക്ലവും,
എന്റേതെന്ന് സ്ഥിരീകരിയ്ക്കപ്പെടുന്നു.

ന്യായസ്ഥലികളിലെ
വിചാരണയും
വാർത്താവത്കരണവും കഴിഞ്ഞ്,
ജയിലഴിയോളമുള്ള
ഫാൻഹുക്കിനോളം വട്ടമുള്ള
നീളങ്ങളും അളന്ന്,
ഇവിടൊരു മൂലയിലുണ്ട് ഞാൻ.

Comments

  1. << ന്യായസ്ഥലികളിലെ
    വിചാരണയും
    വാർത്താവത്കരണവും കഴിഞ്ഞ്,
    ജയിലഴിയോളമുള്ള
    ഫാൻഹുക്കിനോളം വട്ടമുള്ള
    നീളങ്ങളും അളന്ന്,
    ഇവിടൊരു മൂലയിലുണ്ട് ഞാൻ. >>

    അതാ നല്ലത്. ഒരു മൂലക്കിരിക്കുന്നതാ എല്ലാര്‍ക്കും നല്ലത് ഈ കാലത്ത്!

    ReplyDelete
  2. സൈബര്‍ സ്പേസില്‍ ഭാവദീപ്തമായ പുത്തന്‍ കവിഭാഷകളുടേയും ഭാവഗീതങ്ങളുടേയും പെരുമഴക്കാലം.....

    ReplyDelete
  3. വാഴ നട്ടിട്ടുണ്ടെങ്കില്‍ ദയാനന്ദന്‍ ചാടിപ്പോയതുപോലെ ഒരു എസ്കേപ്പിനുള്ള സ്കോപ് ഉണ്ടായിരുന്നു

    ReplyDelete
  4. പേടിക്കണ്ട നീതിയും കൂടെയുണ്ടാവും ആ ഇരുട്ടറകളിലെ മൂല ഒന്നിൽ

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ