Skip to main content

നീളം

പല വഴികളിലൂടെയും നടന്നു.
ഒന്നിലൂടെ ചിലപ്പോൾ കുറേ പോകും.
അടയുമ്പോഴോ മടുക്കുമ്പോഴോ
കണ്ണുകളടച്ച്
കാഴ്ചയ്ക്ക് വിശ്രമം നൽകി
തിരിച്ചു നടക്കും.

ഒരു നേരം
ഒരു വഴിയ്ക്ക്
ഞാനിപ്പോളിരിയ്ക്കുന്ന ജയിലറയുടെ
അഴിയോളം നീളം കാണും.

അൽപം കഴിഞ്ഞാലതിന്,
മിക്കപ്പോഴുമെന്നെ പ്രലോഭിപ്പിയ്ക്കാറുള്ള
ഫാൻ ഹുക്കിനോളം പോന്ന വട്ടമായിരിയ്ക്കും.
തിരിച്ചെത്തുമ്പോഴാണ്
ഇത് തുടങ്ങിയേടമല്ലേയെന്നോർത്ത്
ലജ്ജിച്ചിരിയ്ക്കേണ്ടി വരിക.

ഒരിയ്ക്കലാ വഴിയ്ക്ക്
അവളുടെ ശബ്ദത്തോളം നീളമുണ്ടായിരുന്നു.
അതുകൊണ്ടാണല്ലോ,
ഹാമ്ലിനിലെ കുഴലൂത്തുകാരനു പുറകെയെന്നോണം,
ആകൃഷ്ടനായി നടന്നത്.
ഒടുക്കം,
ചൂടും ചൂരുമൊടുങ്ങിയപ്പോൾ,
കാൽ നനഞ്ഞു പൊള്ളിയപ്പോൾ,
ഓർമ്മകളെ വ്യഭിചരിച്ചു കൊന്നിട്ട്
തിരിച്ചു നടന്നതും.

കൊന്നിട്ട ഓർമ്മകളെല്ലാം,
പുഴയുടെ തീരത്തു തന്നെയുള്ള
കണ്ടൽക്കാടുകളിലും
നീളൻ പുഴപ്പുല്ലുകളിലും
കുരുങ്ങിച്ചീഞ്ഞു ചീർത്തു പൊന്തുമെന്നു കരുതിയില്ല.
അല്ലെങ്കിൽ,
എന്റെ തന്നെ ഭാരമുള്ള കണ്ണുകളും,
പറക്കാൻ തീരെ ശേഷിയില്ലാത്ത
വീർത്ത ശരീരവും ചേർത്തു കെട്ടി,
ഓർമ്മകളെ
ആഴത്തിൽ തള്ളിയേനെ.
ആ വഴികളുടെ ദൂരം,
അളക്കാൻ പോലുമാകാത്ത വിധത്തിൽ,
ശൂന്യതകളിലേയ്ക്കകറ്റിയേനെ.

ഇതിപ്പോൾ
ചത്ത ഓർമ്മകൾക്കു മേലുണ്ടായിരുന്ന
വിരലടയാളങ്ങളും,
ബലാത്സംഗം ചെയ്യപ്പെട്ട
അവയ്ക്കു
മേലുണ്ടായ ശുക്ലവും,
എന്റേതെന്ന് സ്ഥിരീകരിയ്ക്കപ്പെടുന്നു.

ന്യായസ്ഥലികളിലെ
വിചാരണയും
വാർത്താവത്കരണവും കഴിഞ്ഞ്,
ജയിലഴിയോളമുള്ള
ഫാൻഹുക്കിനോളം വട്ടമുള്ള
നീളങ്ങളും അളന്ന്,
ഇവിടൊരു മൂലയിലുണ്ട് ഞാൻ.

Comments

  1. << ന്യായസ്ഥലികളിലെ
    വിചാരണയും
    വാർത്താവത്കരണവും കഴിഞ്ഞ്,
    ജയിലഴിയോളമുള്ള
    ഫാൻഹുക്കിനോളം വട്ടമുള്ള
    നീളങ്ങളും അളന്ന്,
    ഇവിടൊരു മൂലയിലുണ്ട് ഞാൻ. >>

    അതാ നല്ലത്. ഒരു മൂലക്കിരിക്കുന്നതാ എല്ലാര്‍ക്കും നല്ലത് ഈ കാലത്ത്!

    ReplyDelete
  2. സൈബര്‍ സ്പേസില്‍ ഭാവദീപ്തമായ പുത്തന്‍ കവിഭാഷകളുടേയും ഭാവഗീതങ്ങളുടേയും പെരുമഴക്കാലം.....

    ReplyDelete
  3. വാഴ നട്ടിട്ടുണ്ടെങ്കില്‍ ദയാനന്ദന്‍ ചാടിപ്പോയതുപോലെ ഒരു എസ്കേപ്പിനുള്ള സ്കോപ് ഉണ്ടായിരുന്നു

    ReplyDelete
  4. പേടിക്കണ്ട നീതിയും കൂടെയുണ്ടാവും ആ ഇരുട്ടറകളിലെ മൂല ഒന്നിൽ

    ReplyDelete

Post a Comment

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും പതിവായി നീ വന്ന നാളിൽ പിരിയാതെ ശുഭരാത്രി പറയാതെ കുന്നിന്റെ ചെരുവിൽ കിടന്നുവോ നമ്മൾ പുണരാതെ ചുംബനം പകരാതെ മഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾ - കെ. അയ്യപ്പപ്പണിക്കർ വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍ എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി നിന്നു വിറക്കുമീ- യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ! - ശ്രീ എന്‍ എന്‍ കക്കാട് ദുഃഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേക്കു നിഷ്കളങ്കപ്രേമസാന്ദ്രമാമെന്‍ മനം താവകോത്ക്കര്‍ഷത്തിനാലംബമാവണം പാവന പ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം - ചങ്ങമ്പുഴ ഓര്‍ക്കാപ്പുറത്ത് നനഞ്ഞ മഴയില്‍, കാറ്റില്‍, പൊഴിഞ്ഞ ആലിപ്പഴംപോല്‍, അനുരാഗം - അഷിത രാധേ! നീ, ഒരു കടല്‍പ്രേമത്തിലുലയും കടലാസുതോണി, കണ്ണീര്‍പെരുമഴയില്‍ കുതിരും പൂവിന്‍ ചിരി, നെടുകേ കീറിയ പ്രേമലേഖനത്തില്‍ നഷ്ടമായോരക്ഷരം! - അഷിത എന്റെ ഹൃദയത്തിനു വലിപ്പം പോര. ഞാൻ സ്നേഹിക്കുന്നവൾ ഈ ഭൂമിയോളം വിശാലമാണ്‌ അതു കൊണ്ട് ഈ ഭൂമിയോളം വ...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...