Skip to main content

ജിപ്സിപ്പുല്ല്


ഒരു പുൽക്കൊടി
തുഷാരമായി
മറ്റൊന്നിന്റെ കണ്ണിലേയ്ക്കെപ്പോഴും
ഇറ്റി വീണുകൊണ്ടിരിയ്ക്കുന്നു.
കാഴ്ചയുടെ തണുപ്പായി
അവർ പ്രണയസല്ലാപം നടത്തുന്നു.
കാറ്റു വരുമ്പോൾ,
ഒരിടത്തേയ്ക്കവർ
ഇറുകിപ്പുണർന്ന് ചായുന്നു.

അവന്റെ അമ്മ,
തോട്ടിറമ്പത്തൊരിയ്ക്കൽ
വലിയൊരു പുല്ലായിരുന്നു.
മേനിയാകെ നനഞ്ഞവൾ
വെള്ളത്തോടു കിന്നരിച്ചുകൊണ്ടിരിയ്ക്കേ,
മീൻ കൊത്തിയെടുത്ത വിത്ത്
തോടിന്റെ ഗർഭത്തിൽ നിന്നും
പറിച്ചെടുത്ത് കരയിൽ വച്ചത്
ഒരു വേനലാണ്.
ലാളന തീരുവോളമവൻ,
വേനലച്ഛനെ ഉമ്മവച്ചുറങ്ങി.
ഇക്കഴിഞ്ഞ മഴയിൽ,
ഒന്നരയടിപ്പൊക്കമുള്ള
ഒത്തൊരാൺപുല്ലായി വളർന്നു.

അവളൊരു ജിപ്സിപ്പുല്ലാണ്.
എന്നുവച്ചാൽ
ജിപ്സികളുടെ പാരമ്പര്യമുള്ള പുല്ലെന്നു തന്നെ!
കാറ്റിനു താളമൊപ്പിച്ച്
നൃത്തം ചവിട്ടാറുള്ളതും
ഇലയനക്കങ്ങളിൽ
സംഗീതം സന്നിവേശിപ്പിയ്ക്കാറുള്ളതും
അതുകൊണ്ടാണ്.

അവളുടെ അമ്മ,
ലാറ്റിനമേരിയ്ക്കൻ കാടോളം
വളർന്നു നടന്നു.
ഒരുപാടു നാടുകളുടെ
ദഹനപാതയിലൂടെ കയറിയിറങ്ങി.
കുറേയേറെ
അന്തിക്കാളകളുടെ അടിയിൽ
ചോരയും ജീവനുമൊലിപ്പിച്ച് കിടന്നു.
ആൺപുല്ലുകൾ കുടഞ്ഞിട്ട
ചളി കുടിച്ചാണ്
കറുത്തതും ചത്തതും,
വിത്തു മുളച്ചതും.

ചത്തതും ചീഞ്ഞതും തൂവെള്ള പാലായി.
മണ്ണ് പതുപതുത്ത മുലയായി.
വേര് നനുത്ത ഇളം ചുണ്ടായി.
അവൾ
ഒന്നരയടിപ്പൊക്കമുള്ള
ഒത്തൊരു പെൺപുല്ലായി.

അവർ രണ്ടുപേരും,
വണ്ടെന്ന മധ്യവർത്തിയില്ലാതെ,
കെട്ടിപ്പിടിച്ച്
പരാഗണം നടത്തുന്നു.
ഇലയോടില ചേർത്ത്
ഉമ്മ വയ്ക്കുന്നു.
കാലം ദേഹം ദേശം സ്നേഹം
ഇവ
രണ്ട് തണ്ടുകളിലേയ്ക്ക് ചുരുങ്ങുന്നു.
രവിവർമ്മച്ചിത്രത്തിലെ ജിപ്സിപ്പെൺകൊടിയുടെ
വരണ്ട മുടിപോലെ
അടക്കമില്ലാതെ ഒതുങ്ങുന്നു.

Comments

  1. "കാറ്റിനു താളമൊപ്പിച്ച്
    നൃത്തം ചവിട്ടാറുള്ളതും
    ഇലയനക്കങ്ങളിൽ
    സംഗീതം സന്നിവേശിപ്പിയ്ക്കാറുള്ളതും"
    നന്നായിരിക്കുന്നു ജിപ്സിപ്പുല്ലിന്‍റെ കഥ.
    ആശംസകള്‍

    ReplyDelete
  2. തൃണമൂല്‍ ജീവിതങ്ങള്‍

    ReplyDelete
  3. ഈ അക്ഷര ജീവിതത്തിനു ആശംസകൾ

    ReplyDelete
  4. ഇലയോടില ചേരുമ്പോള്‍ ഇലയനക്കങ്ങളിൽ
    സംഗീതം..

    ReplyDelete
  5. നല്ല കവിതയ്ക്ക് ആശംസകള്‍

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ