Skip to main content

ജിപ്സിപ്പുല്ല്


ഒരു പുൽക്കൊടി
തുഷാരമായി
മറ്റൊന്നിന്റെ കണ്ണിലേയ്ക്കെപ്പോഴും
ഇറ്റി വീണുകൊണ്ടിരിയ്ക്കുന്നു.
കാഴ്ചയുടെ തണുപ്പായി
അവർ പ്രണയസല്ലാപം നടത്തുന്നു.
കാറ്റു വരുമ്പോൾ,
ഒരിടത്തേയ്ക്കവർ
ഇറുകിപ്പുണർന്ന് ചായുന്നു.

അവന്റെ അമ്മ,
തോട്ടിറമ്പത്തൊരിയ്ക്കൽ
വലിയൊരു പുല്ലായിരുന്നു.
മേനിയാകെ നനഞ്ഞവൾ
വെള്ളത്തോടു കിന്നരിച്ചുകൊണ്ടിരിയ്ക്കേ,
മീൻ കൊത്തിയെടുത്ത വിത്ത്
തോടിന്റെ ഗർഭത്തിൽ നിന്നും
പറിച്ചെടുത്ത് കരയിൽ വച്ചത്
ഒരു വേനലാണ്.
ലാളന തീരുവോളമവൻ,
വേനലച്ഛനെ ഉമ്മവച്ചുറങ്ങി.
ഇക്കഴിഞ്ഞ മഴയിൽ,
ഒന്നരയടിപ്പൊക്കമുള്ള
ഒത്തൊരാൺപുല്ലായി വളർന്നു.

അവളൊരു ജിപ്സിപ്പുല്ലാണ്.
എന്നുവച്ചാൽ
ജിപ്സികളുടെ പാരമ്പര്യമുള്ള പുല്ലെന്നു തന്നെ!
കാറ്റിനു താളമൊപ്പിച്ച്
നൃത്തം ചവിട്ടാറുള്ളതും
ഇലയനക്കങ്ങളിൽ
സംഗീതം സന്നിവേശിപ്പിയ്ക്കാറുള്ളതും
അതുകൊണ്ടാണ്.

അവളുടെ അമ്മ,
ലാറ്റിനമേരിയ്ക്കൻ കാടോളം
വളർന്നു നടന്നു.
ഒരുപാടു നാടുകളുടെ
ദഹനപാതയിലൂടെ കയറിയിറങ്ങി.
കുറേയേറെ
അന്തിക്കാളകളുടെ അടിയിൽ
ചോരയും ജീവനുമൊലിപ്പിച്ച് കിടന്നു.
ആൺപുല്ലുകൾ കുടഞ്ഞിട്ട
ചളി കുടിച്ചാണ്
കറുത്തതും ചത്തതും,
വിത്തു മുളച്ചതും.

ചത്തതും ചീഞ്ഞതും തൂവെള്ള പാലായി.
മണ്ണ് പതുപതുത്ത മുലയായി.
വേര് നനുത്ത ഇളം ചുണ്ടായി.
അവൾ
ഒന്നരയടിപ്പൊക്കമുള്ള
ഒത്തൊരു പെൺപുല്ലായി.

അവർ രണ്ടുപേരും,
വണ്ടെന്ന മധ്യവർത്തിയില്ലാതെ,
കെട്ടിപ്പിടിച്ച്
പരാഗണം നടത്തുന്നു.
ഇലയോടില ചേർത്ത്
ഉമ്മ വയ്ക്കുന്നു.
കാലം ദേഹം ദേശം സ്നേഹം
ഇവ
രണ്ട് തണ്ടുകളിലേയ്ക്ക് ചുരുങ്ങുന്നു.
രവിവർമ്മച്ചിത്രത്തിലെ ജിപ്സിപ്പെൺകൊടിയുടെ
വരണ്ട മുടിപോലെ
അടക്കമില്ലാതെ ഒതുങ്ങുന്നു.

Comments

  1. "കാറ്റിനു താളമൊപ്പിച്ച്
    നൃത്തം ചവിട്ടാറുള്ളതും
    ഇലയനക്കങ്ങളിൽ
    സംഗീതം സന്നിവേശിപ്പിയ്ക്കാറുള്ളതും"
    നന്നായിരിക്കുന്നു ജിപ്സിപ്പുല്ലിന്‍റെ കഥ.
    ആശംസകള്‍

    ReplyDelete
  2. തൃണമൂല്‍ ജീവിതങ്ങള്‍

    ReplyDelete
  3. ഈ അക്ഷര ജീവിതത്തിനു ആശംസകൾ

    ReplyDelete
  4. ഇലയോടില ചേരുമ്പോള്‍ ഇലയനക്കങ്ങളിൽ
    സംഗീതം..

    ReplyDelete
  5. നല്ല കവിതയ്ക്ക് ആശംസകള്‍

    ReplyDelete

Post a Comment

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....