Skip to main content

കടലടുപ്പ്

അടുപ്പൊരു കടലാണ്.

കഞ്ഞിക്കലത്തിന്റെ
അടർന്ന വക്കുണ്ടാക്കുന്ന നദീമുഖത്ത്
കണ്ണീരുപ്പൊഴുകിച്ചേരും ഇടയ്ക്ക്.


വീട്ടിലെ
മർദ്ദവ്യതിയാനക്കാറ്റും,
ചടുല മർദ്ദനക്കാറ്റും
ആഞ്ഞു വീശുന്നത്ഇവിടെയാണ്.

അനന്തതയിലെ
ഘോരബാന്ധവങ്ങളുടെ കഥ
കടൽ പറയുമ്പോൾ,
മുക്കല്ലിടുക്കിലെ
ചാരബാന്ധവങ്ങളുടെ നിരർത്ഥകത
അടുപ്പ് പറയുന്നു.

സന്ധ്യാസൂര്യന്റെ വേർപാടിൽ,
കടൽ മുഖം കറുപ്പിയ്ക്കുമ്പോൾ,
കനൽസൂര്യന്മാരുടെ വേർപാടിൽ,
അടുപ്പ് പ്രതിഷേധക്കരി പുതക്കുന്നു.

ഇത്
കഥകളില്ലാത്ത,
കവിതയില്ലാത്ത,
പുകയുരഞ്ഞു
ചുമച്ചു തേയുന്ന,
കടലടുപ്പുകൾ.
കള്ളു നാറുന്ന
അമ്മനീറ്റലുകൾ.

Comments

  1. അതെ, അടുപ്പൊരു കടലാണ്...
    അടുക്കള ഒരു പ്രപഞ്ചവും...

    നല്ല കവിത തന്നെ... ആശംസകള്‍...,..

    ReplyDelete
    Replies
    1. അനാദിയായ പ്രപഞ്ചവും, അതിന്റെ മാതാവും...

      Delete
  2. അമ്മനീറ്റലുകല്‍

    ReplyDelete
    Replies
    1. കല്ലേറും നീറ്റവും...
      വ്രണമാകും നാറ്റമാകും

      Delete
  3. അനന്തതയിലെ
    ഘോരബാന്ധവങ്ങള്‍
    മുക്കല്ലിടുക്കിലെ
    ചാരബാന്ധവങ്ങള്‍
    നന്നായിരിക്കുന്നു,അടുപ്പ് പറയുന്ന പൊള്ളുന്ന വാക്കുകള്‍

    ReplyDelete
  4. Replies
    1. അങ്ങനെ വരാൻ വകുപ്പില്ലല്ലോ... :P

      Delete
  5. വയറു പൊത്തി ഏങ്ങിയേങ്ങിക്കരയുന്ന കണ്ണിലുമുണ്ട് രണ്ട് കടലുകൾ.!

    ReplyDelete
    Replies
    1. കടലാണ് ചുറ്റും...ആഴമാണെങ്ങും....

      Delete
  6. ശക്തമായ ബിംബകൽപ്പനകൾ.....

    ReplyDelete
  7. കടലിരമ്പുന്നു,
    അടുപ്പുവിറക്കുന്നു!
    ആശംസകള്‍

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ