Skip to main content

തികച്ചും "സ്വാഭാവിക"മായ ഒരു പുലയപ്പാട്ട്.

മൂന്നാം ക്ലാസിൽ പഠിയ്ക്കുമ്പോഴാണ്
സ്വാഭാവികമെന്ന വാക്ക്
ഒന്നാം തവണ കേട്ടത്.
"കള്ളപ്പൊലയന്റെ മോൻ
തോറ്റേല്
എന്താപ്പിത്രത്ഭുതം, സ്വാഭാവികം"
എന്ന് ആരോയെന്റെ മീതേയ്ക്ക്
വാക്കുകൾ തുപ്പിയാട്ടി.
ക്ലാസ് ചാർജ്ജുണ്ടായിരുന്ന
ഗായത്രി വർമ്മ ടീച്ചർടെ സാരിയിൽ
അറിയാതെ പറ്റിയെന്റെ മൂക്കള
കോലോത്തെ പറമ്പിൽ
ചാരമായി പറന്നുപോയി.

പിന്നീട്,
തഹസീൽദാരുടെയടുത്ത്
ഇംഗ്ലീഷിലുള്ള കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്
മൂന്ന് ആഴ്ച കാത്തുനിൽക്കേണ്ടി
വന്നപ്പോൾ.
എൻ ഐ ടി അഡ്മിഷൻ ലഭിച്ചിട്ടാണെന്നറിഞ്ഞ
പ്യൂണിന്റെ
"ഡാ പൊലയച്ചെക്കാ...
നിയ്യൊക്കെ കാരണം
ഞങ്ങടെ ക്ടാങ്ങടെ സീറ്റാ പോണേ"
എന്ന അമർഷത്തിനുമീതേയ്ക്ക്
ക്ലർക്കൊരുവൾ
"ഇവറ്റോൾക്കെല്ലേ എല്ലാമുള്ളൂ,
ഹാ സ്വാഭാവികം"
എന്ന് ഒഴുക്കനെ പറഞ്ഞു.
AIR - 27 എന്ന് അക്കമിട്ട,
കാറ്റഗറൈസ് ചെയ്യാത്ത ഒരു സ്കോർ കാർഡ്
ബാഗിലിരുന്ന്
വെന്തുനീറുന്നുണ്ടായിരുന്നു.

ബി.ടെക്ക് ഫസ്റ്റ് റാങ്ക് പലർക്കും
പൊലയന്റെ
"സ്വാഭാവിക" കപടവിജയം തന്നെയെന്നതിൽ
തെല്ലും തർക്കമുണ്ടാകേണ്ടതല്ലല്ലോ.
സിവിൽ സർവ്വീസിൽ
അഞ്ഞൂറ്റിനാല്പത്തൊമ്പതാം റാങ്ക്
ലഭിച്ചതിന്റെ പിറ്റേന്ന്,
കരിവീട്ടിയിൽ കാക്കി പുതയ്ക്കുന്ന സ്വപ്നവുമായി
ഉമ്മറത്തിരിക്കുമ്പോൾ
അന്നത്തെ പത്രം കിട്ടി.
"തൃശൂരിന്റെ തീരപ്രദേശത്തുനിന്നുമുള്ള
ദളിത് വിദ്യാർത്ഥിയാണ്
ഇത്തവണ ഐ പി എസ് നേടിയ നാലാമൻ"
കവലയിലേയ്ക്കിറങ്ങിയപ്പോൾ,
തലേന്ന് തന്നെ
പി.എച്ച്.ഡി ലഭിച്ച
"ആരതി നമ്പ്യാരു"ടെ ഫ്ലക്സും
എസ് എൻ ഡി പി അനുമോദനയോഗത്തിൽ
നിന്നുമുയർന്ന
ഉച്ചഭാഷിണിയൊച്ചയും
ഉൾതടാകങ്ങളിലൊരു കടച്ചിലുയർത്തി
എന്നെ നോക്കി അസഭ്യച്ചിരി ചിരിച്ചു.
അതെ
എന്റേത്
പൊലയന്റെ "സ്വാഭാവിക"വിജയമാണല്ലോ.

ഹൈദരാബാദ് എൻ പി എ യിലെ
ക്ലാസ് റൂമുകളിൽ
കാലാ മദ്രാസി ലേബലിൽ
ജാത്യന്തരം ഒളിച്ച് വച്ച് കഴിച്ചുകൂട്ടി.
ബിഹാർ കേഡറിൽ
ചാർജ്ജെടുത്തതിനപ്പുറം
പല ബലാത്സംഗങ്ങൾ,
ദളിത് കൊലപാതകങ്ങൾ,
സത്യേന്ദ്ര ദുബേയുടെ മരണം,
എല്ലാം
"സ്വാഭാവികം" എന്ന കുറിപ്പടിയോടെ
പൂതലിച്ച മരയലമാരകളിൽ
ഉറങ്ങുന്നതിന്
ഞാനെത്രയോവട്ടം സാക്ഷ്യം വഹിച്ചിരിക്കുന്നു.

മുതിരയ്ക്കലെ ചതുപ്പിൽ പൊന്തിയ
അച്ഛനെ
മൂന്ന് തേങ്ങ കൂടുതലെടുത്തതിന്
പണ്ടേ പലരും
"സ്വാഭാവികമായി" കൊന്നതായിരുന്നല്ലോ.

----------------------------------------------------
AIR- All India Rank
NPA- National Police Academy
Satyendra Dubey - A Bihari IES (Indian Engineering Service) officer who fought corruption involved in NHAI projects and got murdered in 2003.

Comments

  1. ചാരംമൂടികിടക്കുന്ന സത്യങ്ങള്‍.
    അക്ഷരങ്ങള്‍ തമ്മില്‍ത്തമ്മില്‍ പിണഞ്ഞുകിടക്കുന്നതുകൊണ്ട് വായിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു...............
    ആശംസകള്‍




















    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ