Skip to main content

വലിച്ചു കീറുക പടുതകൾ


മുഖത്ത്,
പ്രായം ചുന പൊട്ടി,
ത്വക്ക് പൊള്ളിയ്ക്കുന്ന
വാര്‍ദ്ധക്യസഞ്ചാരപാതകള്‍.

കാതില്‍,
ലോകവേഗങ്ങളില്‍,
കാലം പതിച്ചു പാഞ്ഞ,
ദുരന്തകാവ്യങ്ങളുറങ്ങുന്ന
വലിയ ഗുഹാമുഖങ്ങള്‍.

ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ,
അഴുകിയ മനുഷ്യത്വത്തിന്റെ-
വഴുവഴുപ്പില്ലാത്ത,
പ്രാരാബ്ധം തേച്ചുമിനുക്കിയ,
അസ്ഥിപഞ്ജരം.

ചേറില്‍ പുതഞ്ഞ്,
വിയര്‍പ്പില്‍ കുളിച്ച്,
ചലം ഛര്‍ദ്ദിയ്ക്കുന്ന
നാനായിടങ്ങളില്‍,
ദരിദ്രസമ്പത്തില്‍
ആര്‍ത്തിപൂണ്ടടുക്കുന്ന
ഈച്ചകള്‍...
പുഴുക്കള്‍...

ധൃതിയുടെ മഹാമാരിയില്‍
കുടയെടുക്കാന്‍ മെനക്കെടാതെ,
ധൃതി കൊണ്ട്,
അഹങ്കാരജ്വരം മൂത്ത്,
സ്വാര്‍ത്ഥതച്ചുമ ചുമച്ച്,
ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന
അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍,
അപരന്റെ കാതിലോതുന്നു
"വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക്
വഴിമാറി നടക്കാം"

കുബേരസന്യാസീ...
മണിമാളികയുടെ പടുതകള്‍
വലിച്ചുകീറുക.
ധൂളി പാര്‍ക്കുന്ന
ചില്ലുജാലകങ്ങള്‍
തകര്‍ത്തെറിയുക.
ഉയരങ്ങളില്‍ നിന്ന് ചാടി
ആത്മഹത്യ ചെയ്യുക.
നല്ലൊരു പുനര്‍ജ്ജനി
നാളെയുണ്ടാകട്ടെ.


പടുത : കര്‍ട്ടന്‍
സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍ കഴിയുന്ന ദ്രവങ്ങള്‍.

Comments

  1. കൂട്ടുകാരാ കേൾക്കുന്നില്ലേ ചില നിലവിളികൾ....


    ഒളിഞ്ഞുനോക്കാൻ വെമ്പുന്ന മകരത്തണുപ്പ് തുളച്ചു കയറുന്ന മുഷിഞ്ഞ്കീറിയ പരുത്തിത്തുണി ധരിച്ച വ്യഥിതജീവിതങ്ങളുടെ ,കാലാന്തരങ്ങളായൊതുക്കിയ വേദനയുടെ മാറ്റൊലിക്കൊള്ളലാണത്......

    ReplyDelete
  2. വല്ലതും മനസിലാകുന്ന ഭാഷയില്‍ എഴുതിയാല്‍ വല്ല കൊയപ്പവും ഉണ്ടോ ? അതോ കഞ്ചാവും ഉത്തരാതുനികതവും അടിച്ചു ചലം ചര്ദ്ധിച്ചതാണോ ?
    ഇനി ആരോട് ചോദിച്ചാ ഇതൊന്നു മനസിലാക്കി തരും ??പണ്ടിതമ്മാര്‍ ഒന്ന് സഹായിക്കാവോ ?

    ReplyDelete
  3. അജ്ഞാത'സുഹൃത്തേ'...പറ്റുമെങ്കിൽ തൃശ്ശൂരു വരൂ...മലയാളം മുൻഷിമാർ ഒരുപാടുണ്ട്....

    ReplyDelete
  4. രേന്ജ്ജു, ഈ കവിത വായിച്ച മനമാറ്റം ഉണ്ടായാല്‍ പിന്നെ കുബേരന്‍ ആത്മഹത്യാ ചെയ്യേണ്ടല്ലോ? അതോ അത് തന്നെയാണോ കവി ഉദേശിച്ചത്?
    ഓര്‍ക്കുക ഒരുനാള്‍ നീയുമൊരു കുബേരനാകും!
    നന്നായിരിയ്ക്കുന്നു, അനിയാ!

    ReplyDelete
  5. പ്രമേയം ഒട്ടും പുതുമ ഇല്ലെങ്കിലും പറയാന്‍ എടുത്ത വാക്കുകള്‍ കേമം തന്നെ

    ReplyDelete
  6. വീണ്ടും പേരുമാറ്റിയോ? കവിത ഇഷ്ടായി..അതി തീവ്രമായ വരികള്‍...

    ReplyDelete
  7. ബിജുവേട്ടാ...കുബേരസന്യാസികൾ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
    വ്യക്തമാക്കാം.
    സർവ്വസംഗറിത്യാഗികളായി പോകുന്നവരല്ലേ സംന്യാസിമാർ..അത് പോലെ കുബേരരായിക്കഴിഞ്ഞാൽ സാമൂഹികപ്രതിബദ്ധത തെല്ലുമില്ലാതെ,(സമൂഹത്തെ ത്യജിയ്ക്കുന്ന) ജീവിക്കുന്നവർ എന്ന് സാരം... :)

    മൂസാക്കാ...
    പ്രമേയം :) പ്രണയം മാത്രമല്ലേ ഇഹലോകത്ത് ദശലക്ഷം കൃതികളെ പ്രസവിയ്ക്കുന്നത്...നെരൂദയുടെ കവിതകളെ എത്ര രീതിയിൽ മലയാളകവികൾ പുനരാവിഷ്കരിച്ചിട്ടുണ്ട്... :)
    കമ്പരും വാൽമീകിയുമെല്ലാം എഴുതിയത് രാമായണം തന്നല്ലെ.... അപ്പോ ഈ എളിയവനായ എനിയ്ക്കും ഒന്ന് പയറ്റാമല്ലോ....

    ReplyDelete
  8. കുബേരസന്യാസീ...
    മണിമാളികയുടെ പടുതകള്‍
    വലിച്ചുകീറുക.
    ധൂളി പാര്‍ക്കുന്ന
    ചില്ലുജാലകങ്ങള്‍
    തകര്‍ത്തെറിയുക.
    ഉയരങ്ങളില്‍ നിന്ന് ചാടി
    ആത്മഹത്യ ചെയ്യുക.
    നല്ലൊരു പുനര്‍ജ്ജനി
    നാളെയുണ്ടാകട്ടെ.


    കൊള്ളാം... പ്രദീക്ഷക്ക് വകയുണ്ടോ....

    ആശംസകള്‍..

    ReplyDelete
  9. വാക്കിനാല്‍ മനസ്സ് കീറി
    ആശംസകള്‍

    ReplyDelete
  10. ബിംബങ്ങളും പ്രയോഗങ്ങളും നന്നായിട്ടുണ്ട് ,,തുടരുക ,,ആശംസകള്‍ :)

    ReplyDelete
  11. ആത്മഹത്യ ചെയ്യുന്നത് എല്ലാ പ്രതീക്ഷയും നശിക്കുമ്പോഴല്ലേ?ആദ്യത്തെ വരികളില്‍ കാണുന്ന കവിതയുടെ മിന്നല്‍ ദ്യുതി അവസാനമെത്തുമ്പോള്‍ ഏകാഗ്രതയുടെ കുറവ് മൂലമാകാം ശോഷിച്ചു പോകുന്നു .തുടക്കത്തില്‍ പക്ഷെ വളരെ കൃത ഹസ്തനായ ഒരു കവിയെ കാണാം എന്നത് എടുത്തുപറയാതെ വയ്യ ...അവസാനത്തെ പാരഗ്രാഫ് ഒഴിവാക്കിയിരുന്നെങ്കില്‍ എന്നും തോന്നി ,,,,

    ReplyDelete
  12. ചേറില്‍ പുതഞ്ഞ്,
    വിയര്‍പ്പില്‍ കുളിച്ച്,
    ചലം ഛര്‍ദ്ദിയ്ക്കുന്ന
    നാനായിടങ്ങളില്‍,
    ദരിദ്രസമ്പത്തില്‍
    ആര്‍ത്തിപൂണ്ടടുക്കുന്ന
    ഈച്ചകള്‍...
    പുഴുക്കള്‍..

    വരികള്‍ ഇഷ്ടപ്പെട്ടു.

    ReplyDelete
  13. നല്ലൊരു പുനര്‍ജ്ജനി
    നാളെയുണ്ടാകട്ടെ.. ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ആശംസകള്‍

    ReplyDelete
  14. കവിതയാണ് അല്ലെ
    പിന്നെ അഭിപ്രായം പറയാന്‍ ഒന്നും മനസ്സിലായി ഇല്ല :)
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  15. രഞ്ജിത്ത് ഉപയോഗിക്കുന്ന ബിംബങ്ങള്‍ തീവ്രവും ശക്തവുമാണ്... വിഷയപരിസരത്തിലുള്ള ആഴമേറിയ ചിന്തയുടെയും വൈകാരികതലത്തിലുളവായ അലകളുടെയും പ്രതിഫലനങ്ങളായി ഞാന്‍ ഈ കല്‍പ്പനകളെ വായിച്ചെടുക്കുന്നു... തുടരുക...

    കവിതക്ക് നീളം കൂട്ടുവാനുള്ള ഒരു ശ്രമം അറിയതെ വന്നുപോയോ എന്ന് എനിക്കു തോന്നിയത് കവിതയെഴുത്തിനെക്കുറിച്ചുള്ള എന്റെ അറിവിന്റെ പരിമിതികൊണ്ടാണെന്നു തോന്നുന്നു...

    ReplyDelete
  16. നല്ലൊരു പുനര്‍ജ്ജനി
    നാളെയുണ്ടാകട്ടെ..
    നന്നായി സുഹൃത്തേ..
    പ്രമേയം പഴതാകാം..പക്ഷെ മനുഷ്യത്വത്തിന് മാറ്റം വന്നുകൂടല്ലോ..
    എഴുതുക.. നമുക്ക് ചുറ്റുമുള്ള ലോകത്തെ.. നമ്മെ തന്നെ..
    http://hakeemcheruppa.blogspot.com/

    ReplyDelete
  17. കുബേരസന്യാസീ...
    മണിമാളികയുടെ പടുതകള്‍
    വലിച്ചുകീറുക.
    ധൂളി പാര്‍ക്കുന്ന
    ചില്ലുജാലകങ്ങള്‍
    തകര്‍ത്തെറിയുക.
    ഉയരങ്ങളില്‍ നിന്ന് ചാടി
    ആത്മഹത്യ ചെയ്യുക.
    നല്ലൊരു പുനര്‍ജ്ജനി
    നാളെയുണ്ടാകട്ടെ.പ്രതീക്ഷിക്കാം നമുക്ക് ...ആഴത്തിലുള്ള വരികള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ