വെളിച്ചം പിറക്കും
മുൻപ്
വായുവിൽ കുളിയ്ക്കും മുൻപ്
ഒരൊറ്റമരത്തിന്റെ കെട്ടിൽ,
ജൈവായനങ്ങൾ പിണഞ്ഞു കിടന്നു.
ഗർഭപാത്രത്തിലേയ്ക്കോടുന്ന
ഒരുപറ്റം വേരുകൾ.
ആർത്തവക്കിടങ്ങു മീതെ,
ലംബവളർച്ചയെന്ന മാമൂലു തകർത്ത്,
തിരശ്ചീനവും
വക്രവുമായ വളർച്ചകളെ
ഉൾച്ചേർത്തുകൊണ്ട്,
മരം ഒരു പാലമാകുന്നു.
പിന്നീട്,
പുഴയുടെയും കരയുടെയും
ഭോഗമൂർച്ഛയിൽ പിറന്ന പുതുതുരുത്തിനെ
കരയോട് ചേർക്കുന്ന
ആകാശത്തിലേയ്ക്ക് ചിറക് വിരിയ്ക്കുന്ന
പുഷ്പകവിമാനമാകുന്നു.
ചിലപ്പോൾ അൻപത്തിയാറു ദിവസം,
ചിലപ്പോൾ പത്തു മാസം,
അവിരാമമായ കയറ്റിറക്കങ്ങളിലൂടെ
അന്ന-സന്ദേശങ്ങളും,
ജനിതകപിരിയേണികളും,
ഉയരങ്ങളിലെ തുരുത്തിലടുപ്പിയ്ക്കുന്ന
ഇരുതലയുറപ്പിച്ച കയറേണി.
കാലാവധിയ്ക്കൊടുവിൽ
ഓപ്പറേഷൻ തിയറ്ററിൽ
ഒരു കത്തിമുനയിൽ
ആത്മാഹുതി ചെയ്ത്,
ആ ഒറ്റമരം
നഗരസഭയുടെ മാലിന്യകേന്ദ്രങ്ങളിൽ
അഴുകാനൊരുങ്ങുന്നു.
പാലം തകരുന്നു.
വിമാനച്ചിറകൊടിയുന്നു.
കയറേണി പൊട്ടുന്നു.
തുരുത്തുകൾ
വിദൂര ആകാശങ്ങളിലേയ്ക്ക്
നിർബാധം പറന്നകലുന്നു.
അമ്മക്കരകളും അച്ഛൻപുഴകളും
നിലയ്ക്കാത്ത കണ്ണീരൊഴുക്കുകളാകുന്നു.
അമ്മക്കരകളുടെയും അച്ഛന് പുഴകളുടെയും കണ്ണീരോഴുക്കുകള്‍
ReplyDeleteഅഭിപ്രായമില്ല
ReplyDeleteനവോത്ഥാനം കവിത വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteഅവിടെ അഭിപ്രായമെഴുതാന്‍ പറ്റുന്നില്ലല്ലോ