Skip to main content

കൂറുമാറ്റം



മുഖം ചെരച്ചവന് കൂറ്,
എന്റെ മുഖത്തോടായിരുന്നില്ല.
മാസം തികഞ്ഞ ബ്ലേഡിനോടും
കീശയുടെ വീർപ്പിനോടുമായിരുന്നു.

വാഞ്ഞുയന്ന നാട്ടുമാവിന് കൂറ്,
ഉയിർ പാകിയ എന്നോടായിരുന്നില്ല.
ഊതിയുലച്ച കാറ്റിനോടും
നനഞ്ഞൊട്ടിച്ച മേഘങ്ങളോടുമായിരുന്നു.

ജയിച്ചു പോയ മന്ത്രിയ്ക്കു കൂറ്,
വോട്ടു തെണ്ടിത്തളർന്ന ഞങ്ങളോടായിരുന്നില്ല.
തന്ത്രക്കുരവയിട്ട 'തത്ര'യോടും,
പാരമ്പര്യം മാന്തിയ പടിഞ്ഞാറിനോടുമായിരുന്നു.

ജനിച്ച് വീണ എനിയ്ക്ക് കൂറ്,
പെറ്റിട്ട അമ്മയോടായിരുന്നില്ല.
പേറെടുത്തതും എടുക്കാത്തതുമായ ആശുപത്രികളോടും,
'ഇൻഫി'യുടെ തണുത്ത ചില്ലുകൂടിനോടുമായിരുന്നു

Comments

  1. ആരും കൂറുമാറുന്നില്ല....
    ആര്‍ക്കും കൂറുണ്ടായിരിരുന്നുമില്ല..
    കൂറില്ലാത്തവരെ തിരിച്ചറിയാന്‍ മാത്രം കൂറുള്ളവനായി
    ആരുണ്ട്‌...

    കാത്തിരിക്കുക...
    ആരോടും കൂറില്ലാത്തവന്‍ തിരിച്ചറിയപ്പെടും വരെ...
    പിന്നീട്, പറ്റുമെങ്കില്‍ വെട്ടി നുറുക്കുകയുമാവാം.....
    ചതി പറ്റിയവന്‍റെ പക പ്രത്യയശാസ്ത്രങ്ങളാല്‍ ന്യായീകരിക്കപ്പെടും...!!

    ReplyDelete
  2. രഞ്ജിത്തിന് മനോഹരമായ കവിതകള്‍ എഴുതാനാകും .ഇത്തരം വിഷയങ്ങള്‍ കവിതയ്ക്ക് തെരഞ്ഞെടുത്താല്‍ അത് മൂന്നു നാല് ദിവസം കഴിയുമ്പോഴേക്ക് പഴകും .അതുമല്ല ഇത്തരം കവിതകള്‍ ഹൃദയത്തില്‍ തൊടുകയുമില്ല.അത് കൊണ്ട് വൈവിധ്യമുള്ള കവിതകളുമായി വരിക .ഞങ്ങള്‍ ഇതാ ഇവിടെത്തന്നെയുണ്ട് .

    ReplyDelete
    Replies
    1. ഇന്നൊരു പ്രായശ്ചിത്തമുണ്ട്...വരണേ.....

      Delete
  3. കവിത കൊള്ളാമെങ്കിലും ശ്രീ.സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞതിനോട് ഞാനും
    യോജിക്കുന്നു.
    ആശംസകളോടെ

    ReplyDelete
  4. മുഖം ചെരച്ചവന് കൂറ്,
    എന്റെ മുഖത്തോടായിരുന്നില്ല.
    മാസം തികഞ്ഞ ബ്ലേഡിനോടും
    കീശയുടെ വീർപ്പിനോടുമായിരുന്നു.

    ആ ക്ഷൌരക്കാരനോട് ഞാന്‍ യോജിക്കുന്നു. അന്ധമായ യജമാനഭക്തിയില്‍ നിന്നും വിടുതല്‍ നേടി , തൊഴിലെടുക്കുന്നത് എന്തിന് എന്നു തിരിച്ചറിഞ്ഞ ആ ക്ഷൌരക്കാരന്റെ പാതയിലിറങ്ങണം ഓരോ പണിയാളനും.....

    കാലത്തിന്റെ മുഖാകൃതി മാറ്റിയത് അവരാണ്......

    ReplyDelete
  5. കാറ്റിനൊപ്പിച്ച് പായ മാറ്റിക്കെട്ടുന്ന പുതിയ പ്രവണതകളോടുള്ള രോഷം വരികളിൽ കനലായെരിയുന്നുണ്ട്. നന്നായി.

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ