Skip to main content

ജീവിതം ഒരു മഴക്കാഴ്ച്ച

പകരം വെയ്ക്കാനില്ലാത്ത അവാച്യമായ ഒരു അനുഭൂതിയാണ് മഴ.ചിതറിത്തെറിയ്ക്കുന്ന മഴത്തുള്ളികള്‍ മാനവമനതാരിനെ കുളിരണിയിക്കുമ്പോള്‍ ജന്മാന്തരങ്ങള്‍ക്കപ്പുറത്തുനിന്നും നാം കടം കൊണ്ട ഒരുപാട് ജീവനുകളോടുള്ള വികാരവായ്പ്പോടെയുള്ള നന്ദിരേഖപ്പെടുത്തലാണത്.നിശബ്ദതയുടെ നിറപ്പകിട്ടില്ലാത്ത ഒരു ഏകാന്തസുഖവും വിശുദ്ധജലധാരയുടേ കിലുക്കത്തില്‍ പൊതിഞ്ഞ കര്‍ണ്ണസുഖവും മഴയ്ക്കു മാത്രം പ്രദാനം ചെയ്യാന്‍ കഴിയുന്ന ഒന്നത്രേ...

ജീവിതത്തിന്റെ തെരുവീഥികളില്‍ കളിച്ചും ചിരിച്ചും പലപ്പോഴും മഴ നമ്മുടെ കൂട്ടിനെത്തുന്നു.പെരുമഴക്കാലം എന്ന സിനിമയില്‍ കമല്‍ ചിത്രീകരിച്ചതും അതു തന്നെ.ജീവിതത്തിലെ മുന്‍നിശ്ചയിച്ചതും ആകസ്മികവുമായ സാഹചര്യങ്ങളില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി(പ്രകൃതിയുടെ വക്താവായോ?) മഴ എത്തുന്നു.മരണത്തെക്കുറിച്ച് നാം പറയാറുള്ളത് പോലെ രംഗബോധമില്ലാത്ത ഒരു കോമാളിയായി മഴയും... ഒരു ചെറുമഴക്കവിത


ഇനിയുമണയാത്തൊരീ ചിതയില്‍ നിന്നും,
എരിയുന്ന കനലിനോടൊരു വാക്ക് മിണ്ടാതെ,
ചോരച്ച മേനിയെ നഗ്നമാക്കിക്കൊണ്ട്
ചാരം തെറിപ്പിച്ച് പായും കൊടുംകാറ്റ്.
കത്തുന്ന മാംസത്തിന്നന്ത്യാസ്തിത്വമാം
കരിഞ്ഞ ഗന്ധത്തെയും പിടിച്ചടക്കിക്കൊണ്ട്
ആളുന്ന നിലവിളക്കിന്‍ തിരിനാളത്തെ
കരിന്തുണിത്തലപ്പാക്കി മാറ്റിയീ പേമാരി,
ഉരുകിയൊലിയ്ക്കുന്ന ചുടുനീര്‍ പ്രവാഹത്തെ
ഉഗ്രതാപത്തിലേക്കാഴ്ത്തിയൊഴിയുന്നു.
ശൂന്യതയാണിടറുന്ന കാലിണച്ചുവടുകളില്‍
ഭ്രാന്തമാം ശൂന്യതയാ കിഴവി തന്‍ പേച്ചിലും...
പിന്നെയും തോരാതെ പതിഞ്ഞ താളത്തില്‍
അസ്ഥിയില്‍ മീട്ടുന്നു ശോകരാഗം മന്ദം.

വിടരുന്ന മുറയില്‍ തന്നുടയുന്ന കുമിളകള്‍
മഴയിലൂടുത്തമ താത്വികദര്‍ശനം നല്‍കുന്നു.
വിടരാത്ത കുമിളകള്‍ ഉടയാത്ത ഇന്നിന്റെ 
ചടുലത കാക്കുന്ന സ്വപ്നങ്ങളാകുന്നു.
നാളെയിവിടുയരുന്ന സ്മാരകത്തറയിലും
മന്ദതാളത്തിലീ മഴ ദേഹിയെത്തഴുകും.
പഴമയ്ക്കു കാവലായ് പുലരുവാനെത്തുന്ന
പുതുകൃതികൃത്തുകളുടെ കടലാസുനൗകകള്‍
വീഥിഭംഗംവിനാ സ്മരണതന്നുറവകളി-
ലണയ്ക്കുവാന്‍ നീര്‍കുംഭമായ് വൃഷ്ടിയെത്തിടും.
മരണത്തിലൊരുതുള്ളി ദു:ഖമായ് പിന്നെയും
ചാക്രികജീവിത സ്പന്ദനം തീര്‍ക്കുവാന്‍,
ചുടലയില്‍ നിന്നേറ്റ് പേറ്റില്ലമേറുവാന്‍
നീരദബാഷ്പങ്ങള്‍ നീര്‍തുടിച്ചിങ്ങിനിയും...




Comments

  1. ഉരുകിയൊലിയ്ക്കുന്ന ചുടുനീര്‍ പ്രവാഹത്തെ
    ഉഗ്രതാപത്തിലേക്കാഴ്ത്തിയൊഴിയുന്നു.
    ശൂന്യതയാണിടറുന്ന കാലിണച്ചുവടുകളില്‍
    ഭ്രാന്തമാം ശൂന്യതയാ കിഴവി തന്‍ പേച്ചിലും...
    പിന്നെയും തോരാതെ പതിഞ്ഞ താളത്തില്‍
    അസ്ഥിയില്‍ മീട്ടുന്നു ശോകരാഗം മന്ദം.

    വരികൾ നന്നായിട്ടുണ്ട്

    ReplyDelete
  2. നന്നായിട്ടുണ്ട്...പ്രാസമൊക്കെ ഒപ്പിച്ചുള്ള നല്ല വരികള്‍..

    "ഇനിയുമണയാത്തൊരീ ചിതയില്‍ നിന്നും,
    എരിയുന്ന കനലിനോടൊരു വാക്ക് മിണ്ടാതെ,
    ചോരച്ച മേനിയെ നഗ്നമാക്കിക്കൊണ്ട്
    ചാരം തെറിപ്പിച്ച് പായും കൊടുംകാറ്റ്."

    ആശംസകള്‍ ..

    ReplyDelete
  3. കവിതയിലൂടെ വരക്കാൻ ശ്രമിച്ചത് പൂർണമായി വിജയിച്ചില്ല എന്നാണ് എന്റെ അഭിപ്രായം .പക്ഷേ കുറെകൂടി ശ്രദ്ധയുണ്ടായിരുന്നെങ്കിൽ നല്ല കവിത ആയേനെ

    ReplyDelete
  4. ലഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകിയ
    മൊയ്ദീൻ അങ്ങാടിമുഗർ,ഒരു ദുബായിക്കാരൻ,പാവപ്പെട്ടവൻ
    ഒരുപാട് നന്ദി.... :)

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ