Skip to main content

ഹർഷാരവം

പതിവില്ലാത്തതാണ്… ഉറക്കത്തിനിടയിൽ ആരോ വിളിച്ചത് പോലെ തോന്നി… എഴുന്നേറ്റ് നോക്കുമ്പോൾ തുറന്നിട്ട ജനലിലൂടെ വെന്തുമടുത്ത് തണുത്ത് തുടങ്ങിയ മെയ്മാസക്കാറ്റ് അല്പാല്പമായി അരിച്ച് കയറുന്നുണ്ട്. നടുവൊടിഞ്ഞ് മുഖം കുനിച്ച് നിൽക്കുന്ന പെഡസ്റ്റൽ ഫാനിന്റെ വെളുപ്പ് ഇരുട്ടിലും അല്പം മങ്ങി കണ്ടു. പതിയെ എല്ലാം വ്യക്തമായി തെളിയുന്നു… ജനലിലൂടെ അസന്റാസ് ഐ ടി പാർക്കിലെയും ടൈഡൽ പാർക്കിലേയും അലങ്കാരദീപങ്ങളും അപായച്ചുവപ്പ് വെട്ടവും ഇപ്പോൾ കൃത്യമായി കാണാം. തലയിണയ്ക്ക് കീഴെ പരതിയപ്പോൾ ഫോൺ കൈയ്യിൽ തടഞ്ഞു. വശത്തെ അയഞ്ഞ് തുടങ്ങിയ ലോക്ക് ബട്ടണിൽ നാലഞ്ച് തവണ കിണഞ്ഞ് അമർത്തേണ്ടി വന്നു, ഫോൺ അൺലോക്കാക്കാൻ… പ്രായമേറുകയാണ്, ഫോണിനും, ഇവിടെ റിസേർച്ചിനെന്ന് പറഞ്ഞ് ചെലവഴിച്ച് എങ്ങുമെത്താതെ നട്ടം തിരിയുന്ന ഞങ്ങൾ കുറേ പേർക്കും. വാൾപേപ്പറിലെ ചെ ഗുവേരയുടെ എരിഞ്ഞ് നിൽക്കുന്ന ചുരുട്ടിന്റെ കറുപ്പ് രാശിക്ക് മുകളിൽ, വിളറി വെളുത്ത ക്ലോക്ക് തെളിഞ്ഞു. 11: 58 PM.
അലാം അടിക്കേണ്ടതാണ്, 4.15 ന്. നാളെ രാവിലെ… അല്ല, ഇനിയെന്താ നാളെ, ഇന്നു രാവിലെ ഡി സി മീറ്റിംഗുണ്ട്. ദുബെ സർ എന്തായാലും ബോർഡിൽ ഉണ്ടാകുമെന്ന് കേട്ടു. പഞ്ഞിക്കെട്ടു തലമുടിക്കാരൻ സദാനന്ദ ദുബ്ബെ… ഒരു ആന്ധ്രാക്കാരൻ കണിശക്കാരൻ പ്രൊഫസർ. അങ്ങേരുണ്ടെങ്കിൽ ഉറപ്പാണ്, ഈ ഡിസംബറിലും ഡിഗ്രീ ലഭിക്കുന്ന ലക്ഷണം തീരെ കാണില്ല. ലോകത്തെങ്ങുമില്ലാത്ത ചോദ്യങ്ങളും കൊണ്ട് വരും, സെന്റ്രൽ ലൈബ്രറിയിലെ ആർക്കും വേണ്ടാത്ത ഡാറ്റാബേസിൽ അപ്ലോഡ് ചെയ്ത് കഴിഞ്ഞാൽ ഒരു പട്ടിയും തിരിഞ്ഞു നോക്കാത്ത തീസിസിനു വേണ്ടിയാണീ കടുംപിടുത്തം. കോ ഓഥറിന്റെ പേരു വരാൻ മാത്രം മെനക്കെടുന്ന പ്രൊഫസർമാർ. ദുബ്ബേയുടെ ലക്ഷ്യവും മറ്റൊന്നല്ല… എന്റെ കോ ഗൈഡ് പോലുമല്ലയാൾ… ഏത് മീറ്റിംഗ് ഉണ്ടെങ്കിലും ചവിട്ടിക്കുലുക്കി വരും, മെറ്റീരിയൽ സയൻസിലെ ഉത്തരം ഉണ്ടോ എന്നുപോലുമുറപ്പില്ലാത്ത ചോദ്യങ്ങൾ പ്രസന്ററുടെ പ്രോബ്ലവുമായി കൂട്ടിയിണക്കി ചോദിക്കും. അടുത്ത റിവ്യൂവിന് മുൻപ് ഇതിന്റെ ഉത്തരം കിട്ടാനായി സ്വാഭാവികമായും അയാളെ ചെന്നു കാണാതെ തരമില്ല… ഈ നിസ്സഹായതയെ, കഷ്ടപ്പെട്ട് എഴുതിയെടുക്കുന്ന ഒരു ജേണൽ പേപ്പറിന്റെ സഹ എഴുത്തുകാരനാക്കും വിധമങ്ങയാൾ വളർത്തിയെടുക്കും. കുരുട്ടുബുദ്ധിക്കാരൻ ദുബെ… ജർമ്മനിയിലെ ഏഴര വർഷം കൊണ്ട് തീർത്ത ഡോക്ടറൽ ഡിഗ്രീയുടെ ഫ്രസ്ട്രേഷൻ ഞങ്ങൾ റിസേർച്ച് സ്കോളേഴ്സിന്റെ മേൽ തീർക്കുന്ന ഒരു തരം സാഡിസ്റ്റ്. ഒബ്ജെക്റ്റീവ്സ് എല്ലാം നൽകിയ റ്റൈം ഫ്രെയ്മിനകത്ത് നിന്ന് തീർത്താൽ പോലും അയാൾ ചിലപ്പോൾ പറഞ്ഞയക്കാറില്ല… ഹൊ… മടുത്തുപോയ റിസേർച്ചിനെ പറ്റി ഓർത്താൽ ഉറക്കം പോയിട്ട്, അല്പനേരത്തെ മയക്കം പോലും വരില്ല…
“അരുൺ…”
നേരത്തേ ഉറക്കത്തിൽ കേട്ട അതേ ശബ്ദം… പുലരുമ്പോൾ, വാതിൽപ്പാളിക്കിടെ നുഴഞ്ഞ് കയറാറുള്ള വെളിച്ചത്തിന്റെ ചെറുനാരുപോലെ, ആ നനുത്ത ശബ്ദം കാതിൽ വന്ന് മിന്നിപ്പോയി…ഒരു പെൺകുട്ടിയുടേതാണല്ലോ അത്! കടുത്ത ചൂട് കാരണം മുണ്ട് ഉരിഞ്ഞാണ് രാത്രി കിടക്കാറുള്ളത്. കസേരയിൽ വലിച്ചു വാരിയിട്ടിരുന്ന ഷർട്ടുകൾക്കും ജീൻസുകൾക്കും ഇടയിൽ നിന്ന് കാവിമുണ്ട് വലിച്ചെടുത്ത് വാരിച്ചുറ്റി, റൂമിലെ ലൈറ്റിട്ടു. ചുമരിൽ നിന്നടർന്ന് മുഖത്ത് പതിഞ്ഞിരുന്ന കുമ്മായപ്പൊടി കണ്ണാടിയിൽ നോക്കി തുടച്ച് കളഞ്ഞ് നേരെ കതക് തുറന്നു. കതകിൽ പിടിപ്പിച്ചിരിക്കുന്ന ഹാങ്ങറിലും നിറയെ മുഷിഞ്ഞ തുണികളാണ്. എന്റെ അവശേഷിപ്പ് ഗന്ധങ്ങൾ പേറുന്ന കുപ്പായങ്ങളും അടിവസ്ത്രങ്ങളുമെല്ലാം. മുകളിലെ കുറ്റി താഴ്ത്തിയപ്പോഴേയ്ക്കും ഭാരം കൊണ്ട് വാതിൽ താനേ തുറന്ന് വന്നു. കാൽ കൊണ്ട് സ്റ്റോപ്പർ തട്ടി തറയിൽ മുട്ടിച്ചു. ഇല്ലെങ്കിൽ എതിർവശത്തെ ജനലിലൂടെ വരുന്ന ഒരു കാറ്റ് ഹോസ്റ്റൽ കിടുങ്ങുന്ന ശബ്ദത്തിൽ വാതിലിനെ കൊട്ടിയടയ്ക്കും. കയ്യെങ്ങാൻ അബദ്ധത്തിൽ വച്ചാൽ ചതഞ്ഞുപോകാനും മതി.
എന്നത്തേയും പോലെ കോറിഡോറിൽ ഇരുട്ടാണ്. റ്റ്യൂബ് ലൈറ്റുകൾ പൊട്ടിപ്പോയിട്ട് ആഴ്ചകളായിരിക്കുന്നു, ആരും ശരിയാക്കാൻ വന്നില്ല ഇതുവരേയ്ക്കും. ദിവസവും എഞ്ചിനീയറിംഗ് യൂണിറ്റിൽ വിളിച്ച് പരാതി പറയാമെന്നല്ലാതെ കഴുത്തിന് പിടിച്ച് ചെയ്യിക്കാനുള്ള ഒരു മാനസികാവസ്ഥയിലൊന്നുമല്ല ഇപ്പോൾ കുറച്ചായിട്ട്. മുറിയിലെ വെള്ള വെട്ടം, വാതിലിന്റെ തുറന്ന ചതുരം കടന്ന് ഇടനാഴിയിൽ ഒരു സാമാന്തരികം വരച്ചു വച്ചിരിയ്ക്കുന്നു… സാമാന്തരികത്തിന്റെ അറ്റത്ത്, ഇരുട്ടിനെ വെല്ലുവിളിച്ച് ഒരു ചെരിപ്പും, വെളുത്ത് കൊലുന്നനെയുള്ള പാദങ്ങളും… ആ കാല്പാദം കണ്ടാൽ മതി… ഹർഷ…
ഹർഷ
അഭിശപ്ത രാത്രിതിമിരങ്ങളിൽ
എന്റെ സിഗരറ്റുചൂടിൽ പുളഞ്ഞവൾ പകരം,
ആകാശക്കയത്തിലെ നക്ഷത്രയാഴങ്ങളിറുത്തിന്റെ
തടിച്ച ചുണ്ടിലെ കറുപ്പിൽ പതിച്ചവൾ
എന്ന് പണ്ടൊരിക്കലെപ്പൊഴോ വെറുതേ ഭ്രാന്തിന്റെ വക്കിലെത്തിയ നിമിഷത്തിൽ എഴുതിയിട്ടുണ്ട്. സിഗരറ്റ് പുക പോകട്ടെ, ആ ഗന്ധം പോലും വെറുത്ത് പോയിട്ടുണ്ട് പലപ്പോഴും. മുന്നൂറ് രൂപാ കൂലിക്കാരൻ അച്ഛൻ അറുപത് രൂപയ്ക്ക് സിഗരറ്റും ഇരുന്നൂറു രൂപയ്ക്ക് മദ്യവും കഴിച്ച ഒരു കാലഘട്ടത്തോടുള്ള വിരോധവും വെറുപ്പും തന്നെ കാരണം.
“ഹർഷ… നീ..?”
“ഉം… അതെ…”
ഒരുപാട് ചോദ്യങ്ങൾ മനസ്സിനെ തൊഴിച്ച് നോവിക്കുന്നുണ്ട്… എത്ര നാളായി ഹർഷാ നീ എന്നോടൊരു വാക്കു മിണ്ടിയിട്ട്… ഒന്നും പറയാതെ അന്ന് ഇറങ്ങിപ്പോയതല്ലേ … അതെ അതുമൊരു ചൂടുകാലമായിരുന്നു, ഇവിടെ ഇതേ ഹോസ്റ്റലിൽ ഇതേ മുറിയിലായിരുന്നു ഞാൻ… ഒരു കാരണവും ഉണ്ടായിരുന്നില്ല… എനിക്ക് അസഹനീയമായൊരു ബ്രേക്ക് അപ്പും, ഒരു വർഷത്തെ പ്രൊജക്റ്റ് എക്സ്റ്റൻഷനും ഉറക്കമില്ലാത്ത രാത്രികളും അനവരതം വിരഹകാവ്യങ്ങളും, മുറിവ് ചിന്തി രക്തമിറ്റുന്ന ഹൃദയവും സമ്മാനിച്ച് അന്ന് നീ കടന്നു പോയി… എനിക്ക് ഓർമ്മയുണ്ട് അവസാനം നീ അയച്ച മെസേജ് ….
“I don't feel like talking to u..i feel an emptyness..i won't come to chennai next month.i don't want to..”
ഇത്രത്തോളം എന്നെ തകർത്ത ഒരു മെസേജ് ഈ ജീവിതത്തിൽ ഇന്നുവരേയ്ക്കും എനിക്ക് ലഭിച്ചിട്ടില്ല… നീ വരുമെന്നോർത്ത് ടിക്കറ്റ് ബുക്ക് ചെയ്ത്, തീരുമെന്നുറപ്പുണ്ടായിരുന്ന, പ്രൊജക്ട് പ്രസന്റേഷൻ ഡേറ്റും കഴിഞ്ഞ് പത്ത് ദിവസത്തേയ്ക്ക് ഹോസ്റ്റൽ വാർഡന്റെ പെർമിഷൻ ലെറ്റർ സൈൻ വാങ്ങി വന്ന അതേ ദിവസം തന്നെയായിരുന്നു നിന്റെ മനം മാറ്റം. എന്ത് ഭൂകമ്പമാണ് നിന്റെ മനസ്സിനെ ഉലച്ചു കളഞ്ഞതെന്നറിയില്ല… നാം രണ്ടുപേരും ചേർന്നപ്പോഴുണ്ടായ ഭൂകമ്പങ്ങളെപ്പറ്റി നീ പറഞ്ഞില്ലേ ഒരിക്കൽ… മറ്റൊരിക്കൽ, എന്നെ അകന്നു പോകുമ്പോൾ നിനക്ക് നഷ്ടപ്പെടുന്ന എന്നോടൊപ്പമുള്ള നിന്നെ പറ്റി… മനസ്സിൽ അടർന്നുപോകാതെ പതിച്ചു വച്ച വർത്തമാനങ്ങൾ… അവസാനമായി കണ്ട് പിരിഞ്ഞ നാൾ പോലും എന്റെ ചുമലിൽ തല ചായ്ച് നീ ഉറങ്ങിയിരുന്നു… നിന്റെ ചെമ്പൻ മുടിയിഴകളെന്റെ മുഖത്ത് ഭ്രാന്തൻ തെരുവുചിത്രകാരന്റെ ബ്രഷെന്ന പോലെ ചിത്രങ്ങൾ വരച്ചിരുന്നു. ഉടയാത്ത, ചാരുതയുള്ള സ്മൃതിശില്പങ്ങൾ…. ഓർമ്മയുടെ വേലിയേറ്റങ്ങൾ…
“എന്താ… എന്താ ഇവിടെ? ഈ നേരത്ത്?”
“കാണണമെന്ന് തോന്നി… നീ പറഞ്ഞിരുന്നില്ലേ… എന്നെങ്കിലും ഒറ്റക്കായാൽ ഉണ്ടാകുമെന്ന്…”
“അപ്പോ…!”
എല്ലാം കഴിഞ്ഞ് പതിമൂന്ന് വർഷങ്ങളായിരിയ്ക്കുന്നു. മൂന്ന് വർഷത്തെ എൽ ആൻഡ് ടി യിലെ കോർപ്പറേറ്റ് ജീവിതം, കൊമേഴ്സ് ആൻഡ് ഇൻഡസ്റ്റ്രീസ് ഡിപ്പാർട്ട്മെന്റിലെ നാല് വർഷത്തെ സർക്കാർ ജോലി, ഒപ്പം പ്രവീണിനൊപ്പം നിലമ്പൂരിൽ ചിലവിട്ട അദ്ധ്യാപനത്തിന്റെ ചെറുതല്ലാത്ത കാലഘട്ടം… എല്ലാം കഴിഞ്ഞപ്പോഴാണ് തുടർപഠനത്തിന് ഒരു മോഹം. പ്രണയമിറങ്ങിപ്പോയ ക്യാമ്പസിൽ ബാധ്യതയുടെ കെട്ടുകളേതുമില്ലാതെ തിരികെ വന്നുകയറിയത് അങ്ങനെ ഒരു ആഗ്രഹം കൊണ്ട് മാത്രമാണ്. ഇത് നാലാം വർഷമാണിവിടെ… മെയ്ച്ചൂടിലൊരു ഗുൽമോഹർ ചുവപ്പുമായി നീ വീണ്ടും…
“അതെ… നാം പിരിഞ്ഞിട്ട് പതിമൂന്ന് വർഷങ്ങളായിരിക്കുന്നു…” എനിക്ക് പോലും കേൾക്കാനാകാത്ത സ്വരത്തിൽ അവൾ പറഞ്ഞു.
“വർഷക്കണക്കുകൾ പോലും നിന്റെ മനസ്സിലുണ്ടായിരുന്നുവോ…?”
“നിനക്ക് പലപ്പോഴുമെന്നെ മനസ്സിലായിട്ടില്ല അരുൺ… അതിനു പാകത്തിൽ ഞാൻ നിന്ന് തന്നിട്ടുമില്ല. നിനക്കോർമ്മയുണ്ടോ, ഗോൺ ഗേളിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന ആ വോയ്സ് ഓവർ… എന്നെക്കൊണ്ട് നീ ഇരുത്തിക്കാണിപ്പിച്ച ആ ചിത്രം, When I think of my wife, I always think of the back of her head. I picture cracking her lovely skull, unspooling her brain, trying to get answers. What are you thinking? How are you feeling? What have we done to each other? അതെ…നിക്കിന് ഏമിയെന്ന പോലെ നിനക്ക് ഞാൻ അത്രത്തോളം അജ്ഞാതയായിരുന്നു…ഞാൻ പർവ്വതങ്ങൾക്കിടെ എന്നെ നോറ്റുവളർത്തുകയും, നീ കടലോരങ്ങളിൽ ഉപ്പിച്ച് നടക്കയും ചെയ്യുന്നത്ര അകലെയായിരുന്നു നാം… അല്ലെങ്കിൽ അങ്ങനെ ഞാൻ ആഗ്രഹിച്ചിരുന്നു… പക്ഷേ നമുക്കിടയിൽ ഒരു നദി വളർന്നു തുടങ്ങിരുന്നു… നിന്റെ തപ്തനിശ്വാസങ്ങൾ കടൽജീവിതത്തിൽ നിന്നും വറ്റിച്ചെടുത്ത ജലകണങ്ങളെ നമുക്കിടയിലെ നദിയിൽ മഴയായി പെയ്യിച്ചിരുന്നു… എന്റെ ഒരു കൈവഴികളും അതിനെ പരിപോഷിപ്പിച്ചിട്ടില്ല.. പക്ഷേ, ഈ പതിമൂന്ന് വർഷങ്ങൾക്കിടയിൽ… ഇവിടെ വച്ച് ഞാനാ നദി കണ്ടെടുത്തിരിക്കുന്നു..
… നദി ചെന്നു ചേരുന്ന അഴിമുഖത്തെയും….”
“ ഹർഷാ… നീ…”
“അതെ… മറച്ച് വയ്ക്കുന്നതിനൊന്നും ഇല്ല എന്നർത്ഥമില്ല എന്ന് മനസ്സിലാക്കാൻ പോലും മഠയനായിരുന്നുവോ നീ?”
നിന്റെ അവസാനത്തെ ടെക്സ്റ്റ് മെസേജ് വന്ന് ഉറങ്ങാതിരുന്ന രാത്രിയിൽ ഒത്തിരി തവണ വിളിച്ചപ്പോഴാണ് നീ കോൾ അറ്റ്അൻഡ് ചെയ്തത്. അന്ന് നീ തീർത്ത് പറഞ്ഞതായിരുന്നു, “ഇനി ഒരിക്കലും കാണേണ്ട” എന്ന് “ഇനി ഒരിക്കലും സംസാരിക്കേണ്ട” എന്ന് , “നിന്റെ വർത്തമാനങ്ങൾ, സ്നേഹം എന്നെ ഇറിറ്റേറ്റ് ചെയ്യുന്നു” എന്ന്…വീണ്ടും ഞാൻ തന്നെ മഠയനാകുന്ന കാലത്തിന്റെ പരിണാമഗുപ്തി പരിഹാസ്യമായി തോന്നുന്നു.
“അതെ… ഞാൻ പലപ്പോഴും മഠയനായിരുന്നു…”
കൈചേർത്ത് കടൽക്കാറ്റുകൊണ്ട് നടന്ന വൈകുന്നേരങ്ങളിൽ ഞാനെന്റെ സ്വപ്നങ്ങളെ പട്ടങ്ങളെപ്പോലെ പറവകൾക്കൊപ്പം അനന്തദൂരങ്ങളിലേയ്ക്ക് പറത്തിവിട്ടിട്ടുണ്ട്… നിന്റെ ചുംബനങ്ങളെ ജീവന്റെ രണ്ടാം തുടിപ്പായി കവിളുകളിൽ ഉണർത്തി വച്ചിട്ടുണ്ട്… ഉറക്കത്തിൽ നിന്നെ മനഃപൂർവ്വം സന്നിവേശിപ്പിച്ചിട്ടുണ്ട്… നീ എന്റേതാകുമെന്ന് ധരിച്ചിട്ടുണ്ട്…
“നീ എന്നെ ഒന്ന് ചേർത്ത് പിടിക്ക്വോ… പണ്ടത്തെപ്പോലെ… ന്റെ മുഖം വലം കൈയ്യിലെടുത്ത് കവിളിൽ അമർത്തി ഒരുമ്മ തരുവോ? “
നിമിഷങ്ങൾക്ക് നിറയൗവ്വനത്തിന്റെ തുടിപ്പ്… വർത്തമാനത്തിനും ഓർമ്മക്കും നിശബ്ദമായ നോട്ടങ്ങൾക്കും ഇടയിൽ സമയം മുന്നോട്ടൊരുപാടു പോയിരിക്കുന്നു. ദൂരെ പള്ളിയിൽ നിന്നും ബാങ്ക് വിളി കേൾക്കാം.. നാലേമുക്കാലായി…
“നിനക്ക് വിട്ടുതന്നതല്ലേയെന്നെ… എത്രയോ കാലങ്ങൾക്ക് മുൻപേ… ഇല്ലെങ്കിലെന്തിനാണ് മറ്റൊരാൾക്കും പകുത്തു നൽകാതെ ഈ സ്പർശങ്ങളത്രയും ഞാൻ കാത്തു വച്ചത്? ഈ ചുംബനങ്ങളത്രയും വർഷപാതങ്ങളിലെ വൈകുന്നേരങ്ങളെപ്പോലെ എന്റെ മനസ്സിന്റെ ഇറയത്ത് നനച്ച് നിർത്തിയത്… ഒന്ന് പോലും വറ്റിയിട്ടില്ല എന്റെ ഏറ്റവും പ്രിയപ്പെട്ടവളേ… ഒരിറ്റ് പോലും കൈമോശം വന്നിട്ടില്ല…”
കവിളിൽ ചുണ്ടുകൾ ചുംബനവീണ മീട്ടി, നാദമന്ദാരങ്ങൾ പൊഴിഞ്ഞു…മിടിക്കുന്ന രണ്ട് ഹൃദയങ്ങൾ പരസ്പരം സ്പന്ദനങ്ങളെ കൈമാറി… വർഷങ്ങൾക്ക് മായ്ക്കാനാകാത്ത കനപ്പെട്ട സ്നേഹച്ചാലുകൾ…
മൊബൈലിൽ റിമൈൻഡർ തുടർച്ചയായി ചിലയ്ക്കുന്നു…
എഴുന്നേറ്റു… തലയിണയ്ക്ക് കീഴെ പരതിയപ്പോൾ ഫോൺ കൈയ്യിൽ തടഞ്ഞു. വശത്തെ അയഞ്ഞ് തുടങ്ങിയ ലോക്ക് ബട്ടണിൽ നാലഞ്ച് തവണ കിണഞ്ഞ് അമർത്തേണ്ടി വന്നു, ഫോൺ അൺലോക്കാക്കാൻ… പ്രായമേറുകയാണ്, ഫോണിനും, ഇവിടെ റിസേർച്ചിനെന്ന് പറഞ്ഞ് ചെലവഴിച്ച് എങ്ങുമെത്താതെ നട്ടം തിരിയുന്ന ഞങ്ങൾ കുറേ പേർക്കും. വാൾപേപ്പറിലെ ചെ ഗുവേരയുടെ എരിഞ്ഞ് നിൽക്കുന്ന ചുരുട്ടിന്റെ കറുപ്പ് രാശിക്ക് മുകളിൽ, വിളറി വെളുത്ത ക്ലോക്ക് തെളിഞ്ഞു. 11: 58 PM.
സ്ക്രീനിൽ മിന്നിത്തെളിയുന്ന റിമൈൻഡറിന്റെ നോട്ടിഫിക്കേഷൻ
“ഹർഷാ ഹരിദാസ്… 37ത് ബർത്ത്ഡേ… റ്റു ബി സെലിബ്രേറ്റഡ് ഇൻ ഹെവൻ…”
പ്രണയകാലത്ത് എപ്പോഴോ ഗൂഗ്ൾ അക്കൗണ്ടുമായി സിങ്ക് ചെയ്തിട്ട റിമൈൻഡർ… വെന്യൂ ഹെവൻ എന്ന് കൊടുത്ത കൗമാരചാപല്യം…
സ്വപ്നങ്ങൾ എങ്ങുമില്ലായ്മയിൽ നിന്നും പൊന്നുവിളയിക്കുന്ന മാന്ത്രികരായ കർഷകരെപ്പോലെയാണ്… വേദന നാട്ടി മറവിയുടെ തോരണങ്ങൾ ചാർത്തി പോയവരെയെല്ലാം അതാത് സമയങ്ങളിൽ തന്നെ നമ്മുടെ മുൻപിലെത്തിയ്ക്കുന്നു… കാലഭ്രംശം കൂടാതെ… പച്ചപിടിച്ച ഓർമ്മവേരുകൾ ഇന്ന് വീണ്ടും പിഴുതെടുക്കപ്പെട്ടിരിക്കുന്നു… നോവിന്റെ ഒരു വേനൽപ്രഭാതം കൂടി…

Comments

  1. സ്വപ്നങ്ങൾ എങ്ങുമില്ലായ്മയിൽ നിന്നും പൊന്നുവിളയിക്കുന്ന മാന്ത്രികരായ കർഷകരെപ്പോലെയാണ്…
    11.58PM മറക്കാനാവാത്ത സമയം അല്ലേ?!
    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ