Skip to main content

വിരാമം


ഇടവമഴ പോലെ നാം
ഒന്നിച്ചൊരേ മണ്ണില്‍
എത്ര നേരങ്ങളില്‍ പെയ്തിറങ്ങി.

വൃശ്ചികക്കാറ്റുപോല്‍
ആഞ്ഞൊട്ടി വീശി നാം
എത്ര കാലങ്ങളില്‍ സഞ്ചരിച്ചൂ.

ഇന്നെന്റെ കവിതയ്ക്കു താളഭംഗം...
ഇന്നെന്റെ ചിന്തകള്‍ക്കര്‍ത്ഥനഷ്ടം...
ഇന്നെന്റെ ചേതസ്സിന്നന്ത്യഹാരം.

ഞാന്‍മരത്തണലോടു
തലചേര്‍ത്തുറങ്ങിയ
പ്രണയലതയെന്തിനേ
കാറ്റില്‍ പറിഞ്ഞു പോയ്?
പുഷ്പങ്ങളെന്തിനേ
മഴയത്തൊലിച്ചു പോയ്?

നാട്ടുമാവിന്‍ ചുന,
നാടകരാവുകള്‍,
ഓര്‍മ്മപ്പെരുക്കങ്ങള്‍
നീറുന്നു നീറുന്നു
നീറിത്തെറിയ്ക്കുന്നു
നെഞ്ചകം പൊട്ടിയെന്‍
പ്രണയനദിയൊഴുകുന്നു.

വേനല്‍ത്തിളപ്പാണ്
ജലരേണുവില്ലാതെ
നദി ദാഹമെന്തെന്നറിഞ്ഞിടുന്നു.

തിങ്ങും വനസ്ഥലിയില്‍
ഈ മരുഭൂമിയില്‍
തിരയറ്റ തീരത്ത്,
ഏകനല്ലോമനേ ഞാനൊട്ടുമേ.

നിന്നോര്‍മ്മത്തരുക്കളില്‍
എന്നെ ഞാന്‍ ക്രൂശിച്ചു.
നിന്‍ സ്നേഹത്തിരയില്‍ ഞാന്‍
അകലുന്ന തീരമായ്.

അനുനിമിഷവും നിന്റെ
സ്മൃതികമ്പനങ്ങളില്‍
എന്‍ ജീവഭീമിയുലയട്ടെ.

തപ്തശൈലങ്ങളില്‍
ഓര്‍മ്മകള്‍ വേവിയ്ക്കാന്‍
ഒരു വിറകുകൊള്ളിയായെരിയട്ടെ ഞാന്‍.

ഇന്നെന്റെ കവിതയ്ക്കു താളഭംഗം,
ഇന്നെന്റെ ചേതസ്സിന്നന്ത്യഹാരം.

എങ്കിലുമോമനേ
അന്നൊരു മാര്‍ച്ചിന്റെ
അന്ത്യശ്യാമത്തിലെന്‍
നെഞ്ചകം കീറിപ്പകുത്തെടുത്തെന്തിനേ.....?

ഇന്നെന്റെ കവിതയ്ക്കു താളഭംഗം,
ഇന്നെന്റെ ചേതസ്സിന്നന്ത്യഹാരം.

Comments

  1. നല്ല വരികള്‍
    കവിതയ്ക്ക്‌ താളഭംഗം ഭവിക്കാതിരിക്കട്ടെ!
    ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു

    ReplyDelete
  2. നഷ്ട വസന്തത്തിന്‍ തപ്ത നിശ്വാസമേ .....

    നല്ല കവിത.....


    ശുഭാശംസകള്‍ ..............

    ReplyDelete
  3. കേട്ടത് ആദ്യം
    വായിച്ചത് ഇപ്പോള്‍

    ReplyDelete
  4. നാട്ടുമാവിന്‍ ചുന,
    നാടകരാവുകള്‍,
    ഓര്‍മ്മപ്പെരുക്കങ്ങള്‍
    നീറുന്നു നീറുന്നു...

    കവിതയിലെ നീറുന്ന ഓര്‍മ്മപ്പെരുക്കങ്ങള്‍ വളരെ നന്നായെഴുതിയിട്ടുണ്ട് രഞ്ജിത്ത്

    ReplyDelete
  5. താങ്കൾ വളരെ അനുഗൃഹീതനാണ്. ഈ അനുഗ്രഹം നീറി നീറി അനേകം നല്ല കവിതകൾ പിറക്കട്ടേ എന്നാശംസിക്കുന്നു.

    ReplyDelete

Post a Comment

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും പതിവായി നീ വന്ന നാളിൽ പിരിയാതെ ശുഭരാത്രി പറയാതെ കുന്നിന്റെ ചെരുവിൽ കിടന്നുവോ നമ്മൾ പുണരാതെ ചുംബനം പകരാതെ മഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾ - കെ. അയ്യപ്പപ്പണിക്കർ വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍ എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി നിന്നു വിറക്കുമീ- യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ! - ശ്രീ എന്‍ എന്‍ കക്കാട് ദുഃഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേക്കു നിഷ്കളങ്കപ്രേമസാന്ദ്രമാമെന്‍ മനം താവകോത്ക്കര്‍ഷത്തിനാലംബമാവണം പാവന പ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം - ചങ്ങമ്പുഴ ഓര്‍ക്കാപ്പുറത്ത് നനഞ്ഞ മഴയില്‍, കാറ്റില്‍, പൊഴിഞ്ഞ ആലിപ്പഴംപോല്‍, അനുരാഗം - അഷിത രാധേ! നീ, ഒരു കടല്‍പ്രേമത്തിലുലയും കടലാസുതോണി, കണ്ണീര്‍പെരുമഴയില്‍ കുതിരും പൂവിന്‍ ചിരി, നെടുകേ കീറിയ പ്രേമലേഖനത്തില്‍ നഷ്ടമായോരക്ഷരം! - അഷിത എന്റെ ഹൃദയത്തിനു വലിപ്പം പോര. ഞാൻ സ്നേഹിക്കുന്നവൾ ഈ ഭൂമിയോളം വിശാലമാണ്‌ അതു കൊണ്ട് ഈ ഭൂമിയോളം വ...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...