Skip to main content

നേരം കെട്ടിയാടുന്ന പൊട്ടൻ തെയ്യങ്ങൾ

സമയമടുക്കിവച്ച 
കൂറ്റൻ ഘടികാരശാലയ്ക്ക് മുകളിൽ
ഒരു അക്കഗോപുരമുണ്ട്.

നിലയ്ക്കാതെ,
ഓരോ സമയത്തുണ്ടുകളെ
ഏതോ ഒരൊറ്റപ്രതിമ
അവിടെ നിന്നും വലിച്ചെറിയും.

സമയമാകലുകളെ കൊതിക്കുന്ന
ആകാശപ്പറവകളും,
അറവുമാടുകളും,
തെരുവുതെണ്ടികളും ഒഴികെ
എല്ലാവരും 
അതിന്റെ ചുവട്ടിൽ 
തിരക്കുകൂട്ടിനിൽപ്പുണ്ട്,
സമയോസ്തികൾ പകുക്കാതെ
പറിച്ചു പായുവാനാകണം.

നാഴികമണിക്കട്ടിയുടൊച്ചവെളിച്ചങ്ങൾ
മിന്നിയിറങ്ങുമ്പൊഴേയ്ക്കും
ആരെങ്കിലും നേർകീഴിൽ ചെന്നു നിന്ന്
യന്ത്രഭാഗം കണക്ക് വിറച്ച് പൊള്ളി,
ഉദിച്ച നേരവുമെടുത്ത്,
ജീവിതത്തിലേയ്ക്ക് 
മരിച്ചു വീഴുന്നത് കാണാം.

ആകാശപ്പറവകൾ,
ഊഴമിട്ടു പാളിയിറങ്ങി,
ആകാത്ത അന്തിച്ചുവപ്പിനെയോർത്ത്
പരിതപിക്കുന്നു.

അറവുമാടുകൾ
കഴുത്തുഴിയാനെത്തുന്ന 
പിച്ചാത്തിക്കവാടത്തിനപ്പുറം
വിശപ്പില്ലാത്തിടത്തേക്കുള്ള
സ്വർഗ്ഗാരോഹണം കൊതിച്ച്
അമറിക്കൊണ്ടേയിരിക്കുന്നു.

തെരുവുതെണ്ടികൾ,
ഇനിയും കടന്നുപോകാത്ത 
ഉച്ചയെ,
വിശപ്പേ വിശപ്പേ എന്നാർത്തുവിളിച്ച്
ഉച്ചാടനം ചെയ്യാൻ വൃഥാ ശ്രമിക്കുന്നു.

നേരമില്ലാത്തവരുടേയും 
നേരമുള്ളവരുടേയും തെരുവിൽ
ഒരു ദൈവത്തെപ്പോലെ
അക്കഗോപുരം
സമയമാട്ടിയുറഞ്ഞുതുള്ളുന്ന
പൊട്ടൻ തെയ്യമായിരിക്കുന്നു.
തിരുവോസ്തി തൈവം
നാങ്കളെ തൈവായിക്ക്ണ്

നിങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ, 
(നിങ്കള നേരോം നേരോല്ലെ ചൊവ്വറെ)
നാങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ, 
(നാങ്കള നേരോം നേരോല്ലെ ചൊവ്വറെ)
പിന്നെന്ത് ചൊവ്വറു പിശക്ന്ന്,
തീണ്ടിക്കൊണ്ടല്ലേ കുലം പിശ്ക്ന്ന്...

Comments

  1. സമയമാം രഥത്തില്‍ യാത്രചെയ്യുകയല്ലോ നാം......................
    നന്നായിട്ടുണ്ട് കവിത
    ആശംസകള്‍

    ReplyDelete
  2. ആകാശപ്പറവകൾ,
    ഊഴമിട്ടു പാളിയിറങ്ങി,
    ആകാത്ത അന്തിച്ചുവപ്പിനെയോർത്ത്
    പരിതപിക്കുന്നു.

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ