Skip to main content

ആക്സിഡന്റ് അഥവാ അവഗണിക്കപ്പെട്ടവന്റെ താരാട്ട്

രാത്രിനഗരത്തിന്റെ പബ്ബൊച്ചകൾക്ക് പുറകിൽ
ഉളുമ്പുമണമുള്ള തെരുവിന്റെ
ഇടനെഞ്ചു തുളച്ചാണ്
അയാളുടെ വാഹനം നിന്നത്.

നിലയ്ക്കാത്ത രക്തപ്രവാഹമായിരുന്നു.
റോഡിന്റെ ഇരുകരകളും
പൊട്ടിപ്പിളർന്നു.

പാവം,
നട്ടെല്ലു തകർന്നൊരു പോസ്റ്റ്,
അരികത്ത് നിന്ന് വേച്ചു വീഴുന്നത്
ഒരാൾ പോലും
കണ്ടില്ലെന്ന് നടിച്ചു.

ഇരുമ്പുപാളികൾ ആഴ്ന്നുകീറിയ
മുറിപ്പാടിൽ നിന്നും
അടർന്ന് പോയ
മെറ്റൽക്കുഞ്ഞുങ്ങൾ,
പൊള്ളിവിണ്ട താറുടുപ്പിനുള്ളിൽ
കറുത്തുപേടിച്ചിരുന്ന്
ഏകാന്തബസ്സുയാത്രകളുടെ
ചക്രച്ചവിട്ടുമരണം സ്വപ്നം കണ്ടു.

അമ്മറോഡിനെ പിന്നെയാർക്കും
എപ്പോഴും
ചവിട്ടിയും തുപ്പിയും
പീഡിപ്പിക്കാവുന്നതെല്ലേയെന്ന്
പണ്ടേ പഠിച്ചിരുന്നല്ലോ, അവരും നമ്മളും.
അതിനാൽ തന്നെ,
പിഞ്ഞിക്കീറിയ ഉടലും മണ്ണിൽ പാകി
അടർന്ന മേനിക്കഷണങ്ങളിൽ
ഉമ്മവച്ചുറങ്ങുന്ന
ചെമ്പിച്ച മഴച്ചാലുകളെ നോക്കി
നിശബ്ദയായി പിന്നെയുമവർ.

നിലയ്ക്കാത്ത രക്തപ്രവാഹമായിരുന്നു,
റോഡിന്റെ ഇരുമുലകളും
ചെത്തിച്ചുരന്നു.

ഞങ്ങളെ കൂട്ടമായി ചീന്തിയെടുത്തയാൾ
ആശുപത്രിയിലെ ശീതീകരിച്ച മുറിയിലുറങ്ങുകയോ
രാജകീയമായി സംസ്കരിക്കപ്പെടുകയോ
ചെയ്തിരിക്കാം.

ചിനച്ച കുഞ്ഞുങ്ങളെ
പിഴുതെറിയാൻ വെമ്പിനിൽക്കുന്ന
ഞങ്ങളുടേതായ വിണ്ടതെരുവുകൾ
ഒരുപാട് ബാക്കിയുണ്ടല്ലോ.
രാജകീയവാഹനങ്ങളുടെ
ഇരുമ്പുമ്മകളുമായി,
ഇനിയും വരാൻ മറക്കില്ലയെന്നറിയാമെങ്കിലും
കെട്ട പ്രതീക്ഷയുടെ ഒരൊറ്റ ചുട്ട ചോദ്യം,
"വഴികളെയെങ്കിലും വെറുതേ വിടാമോ?"

Comments

  1. രോദനമാരുകേള്‍ക്കാന്‍................
    കവിത നന്നായി
    ആശംസകള്‍

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ