Skip to main content

വിജാഗിരികൾ

ലോകം അടിസ്ഥാനപ്പെടുന്നതു തന്നെ
ഒരുപാട് വിജാഗിരികളിലാണ്.
നിരന്തരം തുറക്കാവുന്നതും അടക്കാവുന്നതുമായ
വാതിലുകൾ,
കിളിവാതിൽ മൂടികൾ,
ഉപ്പുപെട്ടിയുടെ മേല്പ്പാളികൾ,
കൈകൾ
കാൽമുട്ടുകൾ.
പക്ഷേ,
ഇത് ഭൗതിക വിശദീകരണമാണ്.

നമ്മളിന്നു വാതിൽ തുറന്നപ്പോൾ
ഇടനാഴിയുടെ അരികിലൂടെ
ഒരു വിജാഗിരി
ഇടത്തും വലത്തും തൂത്ത്
ചാവികൊടുത്തപോലെ
മുന്നോട്ട് നടന്ന് പോകുന്നുണ്ടായിരുന്നു.

സായാഹ്നത്തിലെ
പാർക്കിലെ പിസാപാതിരായ്ക്ക്,
കടലാസുകവറുകൾ
പെറുക്കിയെടുത്ത്
ആടിയാടിപ്പോകുന്നുണ്ടായിരുന്നു
ഒരു നരച്ച
തുരുമ്പിച്ച വിജാഗിരി.

പാർക്കിംഗ് ലോട്ടിന്റെ
എൻട്രൻസിനടുത്ത്
നല്ല പട്ടാളക്കുപ്പായമിട്ട്
മറ്റൊരു വിജാഗിരി ഇപ്പോഴുമുണ്ട്.

വലം കയ്യിൽ
നിരന്തരം ചലിയ്ക്കുന്ന ഡെസ്ക് ക്ലീനർ വൈപ്പും
ഇടത്തേക്കൈയിൽ
അഴുക്കുപുരണ്ട പാനുമായി വരാറുള്ള
ഏഴുവയസ്സുള്ള വിജാഗിരി
നമ്മുടെ കുഞ്ഞൂന്റത്രേയുള്ളൂ അല്ലേ?

റോഡ് അമർത്തിയരച്ചുകൊണ്ടിരിക്കുന്ന
സ്റ്റീൽ വീൽഡ് റോളറിന്റെ
അടി നനച്ചുകൊണ്ടിരിയ്ക്കുന്ന
തലേക്കെട്ടു കെട്ടിയ
കറുത്തുറച്ച ഒരു വിജാഗിരിയായിരുന്നു
എന്റച്ഛൻ.

അടുക്കളവാതിലിന്റെ
നിരന്തരമുള്ള പുകച്ചുമകൾക്ക്
മരുന്നുതേടിക്കരിഞ്ഞ
ഒരു പാവം
നാട്ടുവൈദ്യക്കാരിയായ വിജാഗിരിയായിരുന്നു
എന്റമ്മ.

വിജാഗിരി എന്നാൽ
എഞ്ചിനീയർമാരുടെ ഭാഷയിൽ ഹിഞ്ച്
എന്നാൽ
നിയന്ത്രിക്കപ്പെട്ട പ്രതികരണങ്ങളും
ചലനങ്ങളുമുള്ളതെന്നാണ്.

Comments

  1. വിജാഗിരികള്‍...............
    ആശംസകള്‍

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

നാലുമണിക്കാരന്റെ നാരായണീയം

"നാരായണാ...!" "നാരായണനല്ലെടോ മാപ്പിളേ. നായരാ. ശിവന്‍ നായര്‍ " മാപ്പിളയ്ക്ക് 'വിജിലു' തലയ്ക്കടിച്ചപ്പോ ഓര്‍മ്മ പോയതാകാമെന്ന് സഹൃദയമതം. അതെന്തെങ്കിലുമാകട്ടെ,ഏതായാലും എന്‍ എസ് എസ്സിന്റെ വിശുദ്ധപടക്കുറുപ്പ് നമുക്കിട്ട് കിടിലനൊരു കൊട്ടിങ്ങു തന്നില്ലേ....ഭൂരിഭാഗം വരുന്ന എന്റെ പ്രിയ സഹോദരീസഹോദരന്മാരും അതിന്റെ തിക്തഫലം അനുഭവിച്ചുകൊണ്ടിരിയ്ക്കുകയാണല്ലോ. വേറൊന്നുമല്ലെടൊ...നമ്മൂടെ ബസ്സ് ചാര്‍ജ്ജ് വര്‍ധന തന്നെ... "പത്തു കിട്ടുകില്‍ നൂറു മതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും" പണ്ടെയ്ക്ക് പണ്ടേ പൂന്താനം തിരുമേനി കുറിച്ചിട്ടത് ഈ ബസ്സുടമകളെ ഉദ്ദേശിച്ച് തന്നെ. 6.50 രൂപാ മിനിമം ബസ്ചാര്‍ജ്ജ് ആക്കണമെന്ന് കാറിയിരുന്ന പ്രിയ 'ബസ്മൂ'സിനറിയാമല്ലോ, ഓടുന്ന പട്ടി കാലു മനഃപൂര്‍വ്വം കുടുക്കാനായി ഒരു മുഴം മുന്‍പേ വന്ന് വടിയ്ക്കു കുറുകേ നില്ക്കുമെന്ന്.നഗരത്തിലെ വസ്ത്രശാലകളില്‍ ക്ലിയറന്‍സ് സെയില്‍ നടത്തുന്നതുപോലെയാണിവിടെ ഇടപാട്. കടയുടമകള്‍ = അഖിലകേരളബസ്സുടമാവിഢ്ഢ്യാസുര മന്ത്രിസഭാസഖ്യം എന്ന ഒരു ചെറിയ വ്യത്യാസമേ ഉള്ളൂ. ഉപഭോക്താക്കള്‍ 'അത്യുത്തരസ്യാം ദിശി ദേവതാത്മാ...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....