Skip to main content

ഉറക്കം എന്ന സംഭാവ്യതയെക്കുറിച്ച്


അകത്ത് ആളുകൾ
അതിവേഗം പായുന്ന ഉറക്കവണ്ടികളിലാണ്.
ചുമരുകളിൽ നിന്നും ചുമരുകളിലേയ്ക്കും,
മേൽക്കൂരയിലേയ്ക്കും
ഇവ ചുറ്റിപ്പടർന്നു കയറുന്നുണ്ട്.
സഞ്ചാരങ്ങളുടെ കടുംപാടുകൾ
അടർന്ന ചുമരലങ്കാരങ്ങളായി
വസൂരിക്കല പോലെ ശേഷിയ്ക്കുന്നു.

അറകളിലെ ഞരക്കങ്ങൾ
ഓരോ ചെറിയ ഇടകളിലൂടെയും നൂഴ്ന്നിറങ്ങി
തുറകളിലെ ഉറക്കങ്ങൾക്ക് മീതെ കലഹിയ്ക്കുന്നു.
കാതിന്റെ മുൻപിൽ,
ഞാനാദ്യം ഞാനാദ്യം എന്നോരിയിട്ട്
അവ ഊഴം കാത്ത് കിടക്കുകയും
ചിലപ്പോൾ മരണപ്പെടുകയും ചെയ്യുന്നു.

ചിലങ്കയൊട്ടിയ ഇളംകാൽവിടവുകളിലേയ്ക്കുള്ള
ഉറക്കവഴികളിൽ
ഒരു മീശയുടെ കിരുകിരുപ്പ്.
ചോരച്ച കൺതുരുത്തുമേലുള്ള
പുരികപ്പടർപ്പിന്റെ കനത്ത ഗന്ധം.

കടലു പോലെ
ഉറക്കം ഒഴുകി വ്യാപിയ്ക്കുന്നു.
ആളുകൾ നിന്നിടത്ത് അതേപടി ഉറങ്ങിപ്പോകുന്നു.
ചിലപ്പോളൊക്കെ പിറന്ന പടിയും.
നിരത്തുകളിൽ
എല്ലാ പ്രതിബന്ധങ്ങളും തകർത്ത്
ഡ്രൈവർമാർ
കടലിലേയ്ക്ക് ഉറങ്ങിയൊഴുകുന്നു.
വെള്ളത്തിനു രുചി ഉപ്പും നിറം ചുവപ്പുമാകുമപ്പോൾ.
തീവണ്ടികൾ നിലയ്ക്കാതെ ഉരുളുന്നു.
പാളം തെറ്റി മറിഞ്ഞതിനു ശേഷവും
മുരണ്ടുകൊണ്ടിരിയ്ക്കുന്നു.
ഓരോ യന്ത്രവും, തിരിഞ്ഞുകൊണ്ടേയിരിയ്ക്കുന്നു.

ചുരുക്കത്തിൽ,
ജീവനുള്ളവ മാത്രം ഉറക്കമുള്ളവയാവുകയും
ഉറക്കമുള്ളവ മാത്രം ഉറങ്ങിപ്പോവുകയും ചെയ്യുന്നു.

സ്വപ്നങ്ങളിൽ അവർ
നിർത്തിയേടത്തുനിന്നും തുടരുന്നു.

ഒട്ടിച്ചേർന്നു നിന്നവർ ചുറ്റും കണ്ണോടിച്ച്,
ഒരുപാടു നേരമായെന്നു ധരിച്ച്,
ഞെട്ടിയകന്നു മാറുന്നു.

മുൻപിലെ ജനക്കൂട്ടം കണ്ട്
ബ്രേക്ക് ചവിട്ടുന്നു, വണ്ടിയോട്ടക്കാരൻ.

പറക്കുന്ന വിമാനത്തിന്റെ
ഉയരം ക്രമീകരിയ്ക്കുന്നു, വൈമാനികൻ.

ആണവനിലയത്തിൽ,
നിയന്ത്രിതസ്ഫോടനം ഉറപ്പുവരുത്തുന്നു, ശാസ്ത്രജ്ഞർ.

സ്വപ്നങ്ങളിൽ എല്ലാം നിയന്ത്രണാധീനമാണ്.
എല്ലാം സമാധാനപ്പെടലാണ്.
ലോകം സുന്ദരമായ നാളെകളിലേയ്ക്ക് പിറക്കുകയാണ്.

പക്ഷേ, ലോകം
ഉറക്കം എന്ന സാമ്പ്രദായിക ലഹരി മൊത്തി,
മനുഷ്യരാഹിത്യത്തിന്റെ രഹസ്യഭൂമികയാവുകയാണ്.
 

Comments

  1. ഓരോ യന്ത്രവും, തിരിഞ്ഞുകൊണ്ടേയിരിയ്ക്കുന്നു.

    ജീവിതം................
    ആശംസകള്‍

    ReplyDelete
  2. ഉറക്കം പോലെ മനോഹരമീ കവിത അടുക്കിവെച്ച ഈ അക്ഷരങ്ങൾ നല്ല ഭംഗി യുണ്ട് കേട്ടോ ഈ കുഞ്ഞു മയിൽ‌പീലിയുടെ ഒത്തിരി ആശംസകൾ

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ