Skip to main content

ഉറക്കം എന്ന സംഭാവ്യതയെക്കുറിച്ച്


അകത്ത് ആളുകൾ
അതിവേഗം പായുന്ന ഉറക്കവണ്ടികളിലാണ്.
ചുമരുകളിൽ നിന്നും ചുമരുകളിലേയ്ക്കും,
മേൽക്കൂരയിലേയ്ക്കും
ഇവ ചുറ്റിപ്പടർന്നു കയറുന്നുണ്ട്.
സഞ്ചാരങ്ങളുടെ കടുംപാടുകൾ
അടർന്ന ചുമരലങ്കാരങ്ങളായി
വസൂരിക്കല പോലെ ശേഷിയ്ക്കുന്നു.

അറകളിലെ ഞരക്കങ്ങൾ
ഓരോ ചെറിയ ഇടകളിലൂടെയും നൂഴ്ന്നിറങ്ങി
തുറകളിലെ ഉറക്കങ്ങൾക്ക് മീതെ കലഹിയ്ക്കുന്നു.
കാതിന്റെ മുൻപിൽ,
ഞാനാദ്യം ഞാനാദ്യം എന്നോരിയിട്ട്
അവ ഊഴം കാത്ത് കിടക്കുകയും
ചിലപ്പോൾ മരണപ്പെടുകയും ചെയ്യുന്നു.

ചിലങ്കയൊട്ടിയ ഇളംകാൽവിടവുകളിലേയ്ക്കുള്ള
ഉറക്കവഴികളിൽ
ഒരു മീശയുടെ കിരുകിരുപ്പ്.
ചോരച്ച കൺതുരുത്തുമേലുള്ള
പുരികപ്പടർപ്പിന്റെ കനത്ത ഗന്ധം.

കടലു പോലെ
ഉറക്കം ഒഴുകി വ്യാപിയ്ക്കുന്നു.
ആളുകൾ നിന്നിടത്ത് അതേപടി ഉറങ്ങിപ്പോകുന്നു.
ചിലപ്പോളൊക്കെ പിറന്ന പടിയും.
നിരത്തുകളിൽ
എല്ലാ പ്രതിബന്ധങ്ങളും തകർത്ത്
ഡ്രൈവർമാർ
കടലിലേയ്ക്ക് ഉറങ്ങിയൊഴുകുന്നു.
വെള്ളത്തിനു രുചി ഉപ്പും നിറം ചുവപ്പുമാകുമപ്പോൾ.
തീവണ്ടികൾ നിലയ്ക്കാതെ ഉരുളുന്നു.
പാളം തെറ്റി മറിഞ്ഞതിനു ശേഷവും
മുരണ്ടുകൊണ്ടിരിയ്ക്കുന്നു.
ഓരോ യന്ത്രവും, തിരിഞ്ഞുകൊണ്ടേയിരിയ്ക്കുന്നു.

ചുരുക്കത്തിൽ,
ജീവനുള്ളവ മാത്രം ഉറക്കമുള്ളവയാവുകയും
ഉറക്കമുള്ളവ മാത്രം ഉറങ്ങിപ്പോവുകയും ചെയ്യുന്നു.

സ്വപ്നങ്ങളിൽ അവർ
നിർത്തിയേടത്തുനിന്നും തുടരുന്നു.

ഒട്ടിച്ചേർന്നു നിന്നവർ ചുറ്റും കണ്ണോടിച്ച്,
ഒരുപാടു നേരമായെന്നു ധരിച്ച്,
ഞെട്ടിയകന്നു മാറുന്നു.

മുൻപിലെ ജനക്കൂട്ടം കണ്ട്
ബ്രേക്ക് ചവിട്ടുന്നു, വണ്ടിയോട്ടക്കാരൻ.

പറക്കുന്ന വിമാനത്തിന്റെ
ഉയരം ക്രമീകരിയ്ക്കുന്നു, വൈമാനികൻ.

ആണവനിലയത്തിൽ,
നിയന്ത്രിതസ്ഫോടനം ഉറപ്പുവരുത്തുന്നു, ശാസ്ത്രജ്ഞർ.

സ്വപ്നങ്ങളിൽ എല്ലാം നിയന്ത്രണാധീനമാണ്.
എല്ലാം സമാധാനപ്പെടലാണ്.
ലോകം സുന്ദരമായ നാളെകളിലേയ്ക്ക് പിറക്കുകയാണ്.

പക്ഷേ, ലോകം
ഉറക്കം എന്ന സാമ്പ്രദായിക ലഹരി മൊത്തി,
മനുഷ്യരാഹിത്യത്തിന്റെ രഹസ്യഭൂമികയാവുകയാണ്.
 

Comments

  1. ഓരോ യന്ത്രവും, തിരിഞ്ഞുകൊണ്ടേയിരിയ്ക്കുന്നു.

    ജീവിതം................
    ആശംസകള്‍

    ReplyDelete
  2. ഉറക്കം പോലെ മനോഹരമീ കവിത അടുക്കിവെച്ച ഈ അക്ഷരങ്ങൾ നല്ല ഭംഗി യുണ്ട് കേട്ടോ ഈ കുഞ്ഞു മയിൽ‌പീലിയുടെ ഒത്തിരി ആശംസകൾ

    ReplyDelete

Post a Comment

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും പതിവായി നീ വന്ന നാളിൽ പിരിയാതെ ശുഭരാത്രി പറയാതെ കുന്നിന്റെ ചെരുവിൽ കിടന്നുവോ നമ്മൾ പുണരാതെ ചുംബനം പകരാതെ മഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾ - കെ. അയ്യപ്പപ്പണിക്കർ വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍ എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി നിന്നു വിറക്കുമീ- യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ! - ശ്രീ എന്‍ എന്‍ കക്കാട് ദുഃഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേക്കു നിഷ്കളങ്കപ്രേമസാന്ദ്രമാമെന്‍ മനം താവകോത്ക്കര്‍ഷത്തിനാലംബമാവണം പാവന പ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം - ചങ്ങമ്പുഴ ഓര്‍ക്കാപ്പുറത്ത് നനഞ്ഞ മഴയില്‍, കാറ്റില്‍, പൊഴിഞ്ഞ ആലിപ്പഴംപോല്‍, അനുരാഗം - അഷിത രാധേ! നീ, ഒരു കടല്‍പ്രേമത്തിലുലയും കടലാസുതോണി, കണ്ണീര്‍പെരുമഴയില്‍ കുതിരും പൂവിന്‍ ചിരി, നെടുകേ കീറിയ പ്രേമലേഖനത്തില്‍ നഷ്ടമായോരക്ഷരം! - അഷിത എന്റെ ഹൃദയത്തിനു വലിപ്പം പോര. ഞാൻ സ്നേഹിക്കുന്നവൾ ഈ ഭൂമിയോളം വിശാലമാണ്‌ അതു കൊണ്ട് ഈ ഭൂമിയോളം വ...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...