Skip to main content

ജഡത്വത്തിന്റെ തനത് പകർപ്പുകൾ


ചില ചിത്രങ്ങളിൽ കാണാം,
ആളുകളുടെ പുറകിൽ
പുഞ്ചിരിച്ച്,
ആർത്തുകരഞ്ഞ്,
നിസ്സംഗതയുടെ പരകോടിയിൽ നിന്ന്,      
പുരാണം ഉരുക്കഴിയ്ക്കുന്ന
പ്രൗഢഗംഭീരശില്പങ്ങൾ.


അരികുപൊടിഞ്ഞ മണൽക്കല്ലിലൂടെ
ചരിത്രം ഊതിപ്പറപ്പിയ്ക്കുന്ന,
ഭാവനയ്ക്ക് അതിരുകുറ്റി കൽപ്പിച്ചിരുന്ന
രാജാങ്കണങ്ങൾ.

ചിലപ്പോഴാകട്ടെ
തലയിലെ അലങ്കാരത്തൊപ്പിയ്ക്ക്,
അരികിലോ അകത്തോ ഉള്ള വിഖ്യാത പ്രതിഭയ്ക്ക്,
ധരിച്ച വേഷവിശേഷത്തിന്
ഒക്കെയാകും പ്രാധാന്യം.

ചിലപ്പോൾ
പരീക്ഷാഹാൾടിക്കറ്റിലെ
3.5 X 4.5 cm ചതുരക്കളത്തിൽ
വരാനിരിയ്ക്കുന്ന അക്ഷരാങ്കമോർത്ത്
ഭയന്ന് വിറച്ചിരിയ്ക്കും.

മറ്റൊരിയ്ക്കൽ
പറിച്ചുനടലിന്റെ മുദ്ര പതിയാൻ
വേദനയിരമ്പുന്ന
അറുത്ത തലയായി
പാസ്പോർട്ടിൽ.
അല്ലെങ്കിൽ
ലൈക്ക് ശൈലങ്ങളേറുവാൻ,
മുഖദേഹാലങ്കാരധാരാളിത്തത്തിൽ
സോഷ്യൽ നെറ്റ് വർക്കുകളിൽ,
മെയിൽ ഇൻബോക്സുകളിൽ.

ഇടയ്ക്ക്,
ചിത്രവിശാരദരുടെ,
വടിവൊത്ത ഫ്രെയ്മുകൾക്കും
ക്യാമറാ ആംഗിളുകൾക്കും
മനുഷ്യഛായ നൽകാൻ,
പ്രദർശനയന്ത്രമായി.

ഒരിയ്ക്കൽ പോലും
തനത് പകർപ്പെടുക്കപ്പെടാതെ,
ഒടുക്കം
ചരമപേജിലെ
1"X 2" കോളത്തിൽ.

Comments

  1. ശ്രമപ്പെട്ടു വരച്ചു ഒടുവില്‍ അരികു മിനുക്കുമ്പോള്‍ കൈ തട്ടി വര്‍ണ്ണങ്ങള്‍ പരന്നൊഴുകി വികൃതമായതാണെന്‍ ജീവചിത്രം..

    ReplyDelete
  2. "ഒരിയ്ക്കൽ പോലും
    തനത് പകർപ്പെടുക്കപ്പെടാതെ,
    ഒടുക്കം
    ചരമപേജിലെ
    1"X 2" കോളത്തിൽ."
    അര്‍ത്ഥം നിറഞ്ഞ വരികള്‍.,.
    ആശംസകള്‍

    ReplyDelete
  3. 3.5 X 4.5 cm ചതുരക്കളത്തിൽ
    1"X 2" കോളത്തിൽ.
    കവിതകൾക്ക് അന്യമായ വസ്തുനിഷ്ഠതക്ക് പ്രാധാന്യം നൽകുന്ന ഗണിതഭാഷ ഉപയോഗിച്ചുള്ള ധീരമായൊരു പരീക്ഷണം കൂടി ഇവിടെ വായിക്കാനാവുന്നു.

    ReplyDelete
  4. വ്യത്യസ്ഥമായ ഈ കവിതയ്ക്ക് ആശംസകള്‍ !
    ചോദിക്കാന്‍ മറന്നു .. ഒടുവിലെടുത്ത ഫോട്ടോയുടെ ഒരു കോപ്പി കൊടുക്കുമോ ? :)

    ReplyDelete
  5. ഒരിയ്ക്കൽ പോലും
    തനത് പകർപ്പെടുക്കപ്പെടാതെ,
    ഒടുക്കം
    ചരമപേജിലെ
    1"X 2" കോളത്തിൽ.

    മരണത്തിന്റെ കാര്യം പറഞ്ഞു രാവിലെ തന്നെ പേടിപ്പിക്കുന്നോ !! ജ്ഞാനപ്പാനയുടെ ഒരു ന്യൂ ജെനെരേശന്‍ വേര്‍ഷന്‍ പോലെ തോന്നി. ഇങ്ങനെ സിമ്പിള്‍ ആയി എനിക്കൊക്കെ മനസ്സിലാകുന്ന രീതിയിലുള്ള കവിതകള്‍ എഴുതിക്കൂടെ കുട്ടീ !! ആശംസകള്‍ !

    ReplyDelete
  6. കൊള്ളാം കേട്ടോ ,തനിമയുള്ള ഭാഷ എനിക്കിഷ്ടായി

    ReplyDelete
  7. ആത്മാവ് പകര്‍ത്തപ്പെടാതെ ഒടുവില്‍ ..
    ഈ കവിതയില്‍ എന്തൊക്കെയോ ഉണ്ട്..

    ReplyDelete
  8. 1"X 2" കോളത്തിലേക്ക് വലിച്ചു ചുരുക്കപ്പെടും മുന്‍പ് എവിടെയെങ്കിലും അടയാളപ്പെടുത്താന്‍ ഉള്ള വെമ്പല്‍

    നല്ല എഴുത്ത്
    ആശംസകള്‍
    http://admadalangal.blogspot.com/

    ReplyDelete
  9. പോകും വഴിയെ വിതറുക, നറുമണങ്ങള്‍..!

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.

ആദിയിൽ നിന്നും ആദിയിലേയ്ക്ക്

 സാങ്കേതികാന്ധകാരത്തിന്റെ സംഖ്യാദ്വയങ്ങളെ ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ് എന്റെ യാത്ര. ആദിസംസ്കൃതിയുടെ നിറസ്വാതന്ത്ര്യത്തില്‍ നിന്നും ആധുനിക കടുംപിടുത്തങ്ങളുടെ കൊടും പാരതന്ത്ര്യത്തിലേയ്ക്ക്. നിളയൊഴുകും വഴികളെ മണ്‍നിഴലാക്കി മാറ്റിയവരെ പെരിയാര്‍ക്കുരുതികളില്‍ ബലിദാനം ചെയ്യുവാന്‍. പകലുകള്‍ നിര്‍ധാരണം ചെയ്ത സദാചാരസമവാക്യങ്ങളിലെ അടിപ്പിഴകള്‍ തിരുത്തുവാന്‍. പുഴുക്കുത്തേല്‍പ്പിച്ച മലയാളം നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന നാക്കുകള്‍ പറിച്ചരിഞ്ഞ് നാലും ആറും ആട്ടിയ നായര്‍ക്ക് നിവേദിയ്ക്കുവാന്‍. മുഷിഞ്ഞ കുപ്പായക്കീറില്‍, കറുത്ത നാണയത്തുട്ടുകള്‍ പെറ്റുപെരുകുന്നതുകൊണ്ട്, സമ്പന്നനായ പഥികനാണ് ഞാന്‍. അഴിഞ്ഞ വേദക്കീറുകള്‍ ആഹരിച്ചിരുന്ന മൂഷികവൃന്ദം നാണയരാഗാകൃഷ്ടരായി അനുധാവനം ചെയ്യുന്നുണ്ട്. സാങ്കേതികദ്വിത്വത്തിന്റെ ആര്‍ദ്രവിവര്‍ത്തനം വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ കരിച്ച് ചാരമാക്കുന്നു. ധൂളിയുടെ സ്വാതന്ത്ര്യം ഒട്ടൊന്നറിയേണ്ടതുതന്നെ. ഉരുകിയ നാണയങ്ങളുണ്ടാക്കിയ ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ. പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്. അകക്കാമ