Skip to main content

ജഡത്വത്തിന്റെ തനത് പകർപ്പുകൾ


ചില ചിത്രങ്ങളിൽ കാണാം,
ആളുകളുടെ പുറകിൽ
പുഞ്ചിരിച്ച്,
ആർത്തുകരഞ്ഞ്,
നിസ്സംഗതയുടെ പരകോടിയിൽ നിന്ന്,      
പുരാണം ഉരുക്കഴിയ്ക്കുന്ന
പ്രൗഢഗംഭീരശില്പങ്ങൾ.


അരികുപൊടിഞ്ഞ മണൽക്കല്ലിലൂടെ
ചരിത്രം ഊതിപ്പറപ്പിയ്ക്കുന്ന,
ഭാവനയ്ക്ക് അതിരുകുറ്റി കൽപ്പിച്ചിരുന്ന
രാജാങ്കണങ്ങൾ.

ചിലപ്പോഴാകട്ടെ
തലയിലെ അലങ്കാരത്തൊപ്പിയ്ക്ക്,
അരികിലോ അകത്തോ ഉള്ള വിഖ്യാത പ്രതിഭയ്ക്ക്,
ധരിച്ച വേഷവിശേഷത്തിന്
ഒക്കെയാകും പ്രാധാന്യം.

ചിലപ്പോൾ
പരീക്ഷാഹാൾടിക്കറ്റിലെ
3.5 X 4.5 cm ചതുരക്കളത്തിൽ
വരാനിരിയ്ക്കുന്ന അക്ഷരാങ്കമോർത്ത്
ഭയന്ന് വിറച്ചിരിയ്ക്കും.

മറ്റൊരിയ്ക്കൽ
പറിച്ചുനടലിന്റെ മുദ്ര പതിയാൻ
വേദനയിരമ്പുന്ന
അറുത്ത തലയായി
പാസ്പോർട്ടിൽ.
അല്ലെങ്കിൽ
ലൈക്ക് ശൈലങ്ങളേറുവാൻ,
മുഖദേഹാലങ്കാരധാരാളിത്തത്തിൽ
സോഷ്യൽ നെറ്റ് വർക്കുകളിൽ,
മെയിൽ ഇൻബോക്സുകളിൽ.

ഇടയ്ക്ക്,
ചിത്രവിശാരദരുടെ,
വടിവൊത്ത ഫ്രെയ്മുകൾക്കും
ക്യാമറാ ആംഗിളുകൾക്കും
മനുഷ്യഛായ നൽകാൻ,
പ്രദർശനയന്ത്രമായി.

ഒരിയ്ക്കൽ പോലും
തനത് പകർപ്പെടുക്കപ്പെടാതെ,
ഒടുക്കം
ചരമപേജിലെ
1"X 2" കോളത്തിൽ.

Comments

  1. ശ്രമപ്പെട്ടു വരച്ചു ഒടുവില്‍ അരികു മിനുക്കുമ്പോള്‍ കൈ തട്ടി വര്‍ണ്ണങ്ങള്‍ പരന്നൊഴുകി വികൃതമായതാണെന്‍ ജീവചിത്രം..

    ReplyDelete
  2. "ഒരിയ്ക്കൽ പോലും
    തനത് പകർപ്പെടുക്കപ്പെടാതെ,
    ഒടുക്കം
    ചരമപേജിലെ
    1"X 2" കോളത്തിൽ."
    അര്‍ത്ഥം നിറഞ്ഞ വരികള്‍.,.
    ആശംസകള്‍

    ReplyDelete
  3. 3.5 X 4.5 cm ചതുരക്കളത്തിൽ
    1"X 2" കോളത്തിൽ.
    കവിതകൾക്ക് അന്യമായ വസ്തുനിഷ്ഠതക്ക് പ്രാധാന്യം നൽകുന്ന ഗണിതഭാഷ ഉപയോഗിച്ചുള്ള ധീരമായൊരു പരീക്ഷണം കൂടി ഇവിടെ വായിക്കാനാവുന്നു.

    ReplyDelete
  4. വ്യത്യസ്ഥമായ ഈ കവിതയ്ക്ക് ആശംസകള്‍ !
    ചോദിക്കാന്‍ മറന്നു .. ഒടുവിലെടുത്ത ഫോട്ടോയുടെ ഒരു കോപ്പി കൊടുക്കുമോ ? :)

    ReplyDelete
  5. ഒരിയ്ക്കൽ പോലും
    തനത് പകർപ്പെടുക്കപ്പെടാതെ,
    ഒടുക്കം
    ചരമപേജിലെ
    1"X 2" കോളത്തിൽ.

    മരണത്തിന്റെ കാര്യം പറഞ്ഞു രാവിലെ തന്നെ പേടിപ്പിക്കുന്നോ !! ജ്ഞാനപ്പാനയുടെ ഒരു ന്യൂ ജെനെരേശന്‍ വേര്‍ഷന്‍ പോലെ തോന്നി. ഇങ്ങനെ സിമ്പിള്‍ ആയി എനിക്കൊക്കെ മനസ്സിലാകുന്ന രീതിയിലുള്ള കവിതകള്‍ എഴുതിക്കൂടെ കുട്ടീ !! ആശംസകള്‍ !

    ReplyDelete
  6. കൊള്ളാം കേട്ടോ ,തനിമയുള്ള ഭാഷ എനിക്കിഷ്ടായി

    ReplyDelete
  7. ആത്മാവ് പകര്‍ത്തപ്പെടാതെ ഒടുവില്‍ ..
    ഈ കവിതയില്‍ എന്തൊക്കെയോ ഉണ്ട്..

    ReplyDelete
  8. 1"X 2" കോളത്തിലേക്ക് വലിച്ചു ചുരുക്കപ്പെടും മുന്‍പ് എവിടെയെങ്കിലും അടയാളപ്പെടുത്താന്‍ ഉള്ള വെമ്പല്‍

    നല്ല എഴുത്ത്
    ആശംസകള്‍
    http://admadalangal.blogspot.com/

    ReplyDelete
  9. പോകും വഴിയെ വിതറുക, നറുമണങ്ങള്‍..!

    ReplyDelete

Post a Comment

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

രാഗാക്ഷരങ്ങൾ

അഭൗമമായ വികാരമാണ് പ്രണയം. അത് വ്യക്തികൾക്കടയിൽ തീർക്കുന്ന ഇഴയടുപ്പത്തിന്റെ ഔന്നിത്യം സൂചിപ്പിക്കുന്ന മലയാളം എഴുത്തുകൾ. പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും പതിവായി നീ വന്ന നാളിൽ പിരിയാതെ ശുഭരാത്രി പറയാതെ കുന്നിന്റെ ചെരുവിൽ കിടന്നുവോ നമ്മൾ പുണരാതെ ചുംബനം പകരാതെ മഞ്ഞിന്റെ കുളിരിൽ കഴിഞ്ഞുവോ നമ്മൾ - കെ. അയ്യപ്പപ്പണിക്കർ വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍ എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി നിന്നു വിറക്കുമീ- യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ! - ശ്രീ എന്‍ എന്‍ കക്കാട് ദുഃഖത്തിനല്ല ഞാനര്‍പ്പിച്ചതങ്ങേക്കു നിഷ്കളങ്കപ്രേമസാന്ദ്രമാമെന്‍ മനം താവകോത്ക്കര്‍ഷത്തിനാലംബമാവണം പാവന പ്രേമാര്‍ദ്രമെന്‍ ഹൃദയാര്‍പ്പണം - ചങ്ങമ്പുഴ ഓര്‍ക്കാപ്പുറത്ത് നനഞ്ഞ മഴയില്‍, കാറ്റില്‍, പൊഴിഞ്ഞ ആലിപ്പഴംപോല്‍, അനുരാഗം - അഷിത രാധേ! നീ, ഒരു കടല്‍പ്രേമത്തിലുലയും കടലാസുതോണി, കണ്ണീര്‍പെരുമഴയില്‍ കുതിരും പൂവിന്‍ ചിരി, നെടുകേ കീറിയ പ്രേമലേഖനത്തില്‍ നഷ്ടമായോരക്ഷരം! - അഷിത എന്റെ ഹൃദയത്തിനു വലിപ്പം പോര. ഞാൻ സ്നേഹിക്കുന്നവൾ ഈ ഭൂമിയോളം വിശാലമാണ്‌ അതു കൊണ്ട് ഈ ഭൂമിയോളം വ...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...