Skip to main content

ആദിയിൽ നിന്നും ആദിയിലേയ്ക്ക്


 സാങ്കേതികാന്ധകാരത്തിന്റെ
സംഖ്യാദ്വയങ്ങളെ
ആര്‍ദ്രവിവര്‍ത്തനം ചെയ്യുവാനാണ്
എന്റെ യാത്ര.

ആദിസംസ്കൃതിയുടെ
നിറസ്വാതന്ത്ര്യത്തില്‍ നിന്നും
ആധുനിക കടുംപിടുത്തങ്ങളുടെ
കൊടും പാരതന്ത്ര്യത്തിലേയ്ക്ക്.

നിളയൊഴുകും വഴികളെ
മണ്‍നിഴലാക്കി മാറ്റിയവരെ
പെരിയാര്‍ക്കുരുതികളില്‍
ബലിദാനം ചെയ്യുവാന്‍.

പകലുകള്‍ നിര്‍ധാരണം ചെയ്ത
സദാചാരസമവാക്യങ്ങളിലെ
അടിപ്പിഴകള്‍ തിരുത്തുവാന്‍.

പുഴുക്കുത്തേല്‍പ്പിച്ച മലയാളം
നിര്‍ലജ്ജം ഛര്‍ദ്ദിയ്ക്കുന്ന
നാക്കുകള്‍ പറിച്ചരിഞ്ഞ്
നാലും ആറും ആട്ടിയ
നായര്‍ക്ക് നിവേദിയ്ക്കുവാന്‍.


മുഷിഞ്ഞ കുപ്പായക്കീറില്‍,
കറുത്ത നാണയത്തുട്ടുകള്‍
പെറ്റുപെരുകുന്നതുകൊണ്ട്,
സമ്പന്നനായ പഥികനാണ് ഞാന്‍.

അഴിഞ്ഞ വേദക്കീറുകള്‍
ആഹരിച്ചിരുന്ന മൂഷികവൃന്ദം
നാണയരാഗാകൃഷ്ടരായി
അനുധാവനം ചെയ്യുന്നുണ്ട്.

സാങ്കേതികദ്വിത്വത്തിന്റെ
ആര്‍ദ്രവിവര്‍ത്തനം
വൈദ്യുതസ്ഫുലിംഗങ്ങളിലെന്നെ
കരിച്ച് ചാരമാക്കുന്നു.
ധൂളിയുടെ സ്വാതന്ത്ര്യം
ഒട്ടൊന്നറിയേണ്ടതുതന്നെ.

ഉരുകിയ നാണയങ്ങളുണ്ടാക്കിയ
ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ
ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ.

പരമാണുവായി അമ്മയുടെ മാറിലേയ്ക്ക്.
അകക്കാമ്പിലെ ഉള്‍ച്ചൂടിലേയ്ക്ക്.
സ്വാതന്ത്ര്യസ്വഛതയിലേയ്ക്ക്.
ദ്രവതത്വങ്ങളുടെ അകമ്പടിയോടെ,
ആദിയുടെ അനന്തപ്രവാഹത്തിലേയ്ക്ക്...


സൂചനകള്‍:
സംഖ്യാദ്വയം:സാങ്കേതികമൂര്‍ച്ചയുടെ അടിവേരായ ബൈനറി സംഖ്യകള്‍.
നാലും ആറും ആട്ടിയ നായര്‍: എഴുത്തച്ഛന്‍.(ചക്കാലയ്ക്കല്‍ നായരായ എഴുത്തച്ഛനോട് ഒരിയ്ക്കലൊരാള്‍ പരിഹാസ്യരൂപേണ താങ്കളുടെ ചക്കില്‍ എന്തൊക്കെ ആട്ടുമെന്ന് ആരാഞ്ഞു.സരസനായ എഴുത്തച്ഛന്റെ മറുപടി ഇപ്രകാരമായിരുന്നു."എന്റെ ചക്കില്‍ നാലും ആറും ആടും"
നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും ആണീ നാലും ആറും )

Comments

  1. D-Zone കലോത്സവത്തില്‍ മലയാളകവിതാരചാവിഭാഗത്തില്‍ എനിയ്ക്ക് രണ്ടാംസ്ഥാനം നേടിത്തന്ന കവിത.
    ഓൺലൈൻ ഓഫ്ലൈന്‍ ഗുരുപരമ്പരകളേ,എന്നെ ഒരു വിത്തിൽ നിന്നും പുൽനാമ്പായി വളര്ത്തി യ ബ്ലോഗുലകമേ.....നന്ദി..........

    ReplyDelete
  2. Pradeep Kumar :
    അഭിനന്ദനങ്ങള്‍ രഞ്ജിത്ത് . സ്ഥാനം ലഭിച്ചതില്‍ അത്ഭുതമില്ല. ഈ വരികളെ അംഗീകരിക്കാതിരിക്കുന്നത് എങ്ങിനെ... ഇന്റര്സോനണ്‍ ലവലിലും അംഗീകരിക്കപ്പെടട്ടെ..... ആശംസകള്‍...

    ReplyDelete
  3. Abdul Khader Km :
    അതെ... സൂചനകള്‍ തന്നത് നന്നായി... കവിത അസ്സലായി........ വാക്കുകള്‍ കോര്തിനക്കിയത് അതിലും നന്നായിട്ടുണ്ട് ....

    ReplyDelete
  4. jailafpa :
    ഉയരങ്ങളിലെത്തുവാൻ എല്ലാ വിധ ആശംസകളും..

    ReplyDelete
  5. sreeram k v:
    വളരെ നന്നായി .... കുറഞ്ഞ സമയത്തിൽ ഇത് എഴ്ത്യത് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു ...

    ReplyDelete
  6. Naamoos Peruvalloor
    ഒടുക്കമെല്ലാം അഭയം തേടുന്നതുമതേ ഗുഹാമുഖത്തുവെച്ചു തന്നെ... ഒരു പുനര്ജ്ജ നി കൊതിച്ചാവണം ഗുഹാ മുഖ ചാരെ അല്ലേ..?

    ReplyDelete
  7. Mohiyudheen Thootha
    പുഴുക്കുത്തേല്പ്പിaച്ച മലയാളം
    നിര്ല്ജ്ജം ഛര്ദ്ദി യ്ക്കുന്ന
    നാക്കുകള്‍ പറിച്ചരിഞ്ഞ്
    നാലും ആറും ആട്ടിയ
    നായര്ക്ക് നിവേദിയ്ക്കുവാന്‍.


    വായിച്ചു ,ആശംസകള്‍ ,.

    ReplyDelete
  8. Akhibalakrishnan :
    വെറുതെയല്ല അവര്‍ നിനക്ക് പ്രൈസ് തന്നത്... കടിച്ചാല്‍ പൊട്ടാത്ത വാക്കുകളുമായി ലാളിത്യം സൃഷ്ട്ടിച്ചാല്‍ ആരും കുഴഞ്ഞു പോവും.... നന്നായിരിക്കുന്നു രണ്ഞു...

    ReplyDelete
  9. Mansoor K. T :
    ഒരു വിലയിരുത്തല്‍ എന്നെ സംബന്ധിച്ചിടത്തോളം അസാധ്യം. എന്നാലും പറയട്ടെ . എനിക്കിഷ്ടായി ട്ടോ രഞ്ജിത്ത്.
    സമ്മാനം ലഭിച്ചതിനു അഭിനന്ദനങ്ങള്‍

    ReplyDelete
  10. sheya abd :
    കവിത ഇഷ്ടമായി എന്ന് പറയുന്നതിനേക്കാളേറെ താങ്കളിലെ കവിയെ ആദരിക്കുന്നു.. ദൈവം അനുഗ്രഹിച്ചേകിയ കാവ്യഗുണം ഈ വരികളില്‍ കാണാം. ആശംസകള്‍...

    ReplyDelete
  11. sajida ashiana :
    തീവ്രവും തീക്ഷണവുമായ വരികളും ആശയവും ..പദങ്ങളുടെ കടുപ്പം വിഷയത്തിന്റെ ആഴത്തിനോടൊപ്പം സമരസപ്പെട്ടു വരികളുടെ ചാരുത കൂട്ടി...തികച്ചും വ്യത്യസ്ഥമായ പദപ്രയോഗങ്ങളും ..മനോഹരം ഈ പദവിന്യാസങ്ങള്‍ ...ഭാവുകങ്ങള്‍ ഇനിയും താങ്കളുടെ വിരലുകളെ തേടി പദങ്ങളും വരികളെ തേടി പുരസ്ക്കാരങ്ങളും എത്തട്ടെ..

    ReplyDelete
  12. Remesh Aroor :
    സമ്മാനം നേടാന്‍ കഴിഞ്ഞതില്‍ അഭിന്ദനം ..കവിത ഒന്ന് മനസിരുത്തി വായിക്കട്ടെ ..ഞാന്‍ ഇത്തിരി പഴയ സ്കൂള്‍ ആയതിനാല്‍ ശ്ശി..കടുപ്പം തോന്നുന്നു ..

    ReplyDelete
  13. manoj k.bhaskar bhaskar :
    പ്രീയ രഞ്ജിത്ത് , ഇതിച്ചിരി കട്ടിയായിപ്പോയി നിര്ധാനരണം ചെയ്തെടുക്കാന്‍ ഏറെ സമയമെടുത്തു.
    അഭിനന്ദനങ്ങള്‍....

    ReplyDelete
  14. vineeth tkv
    രഞ്ജിത്ത്........ കഴിവുകളുള്ള കലാകാരന്‍ എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു . ആശംസകള്‍

    ReplyDelete
  15. ആറങ്ങോട്ടുകര മുഹമ്മദ്‌ :
    സൂചനകള്‍ ഏറെ ഗുണകരമായി.
    വാക്കുകളുടെ വിളക്കിച്ചേര്ക്ക ലില്‍ വജ്രക്കടുപ്പമുണ്ടെങ്കിലും വരികളിലെല്ലാം സ്വര്ണ്ണ ത്തിന്റെ ചാരുതയുള്ളത് കൊണ്ട് ആശയത്തിന്റെി ആന്തരാര്ത്ഥം് മുഴുവന്‍ മനസ്സിലാക്കാനുള്ള അറിവില്ലായ്മ വെറും ചെമ്പായി.
    അഭിനന്ദനങ്ങള്‍ .

    ReplyDelete
  16. viddiman :
    എന്റമ്മോ !! ഊപ്പാടെളകിയനിയാ ഊപ്പാടെളകി..കലക്കൻ..

    ReplyDelete
  17. Fousia
    ആദിസംസ്കൃതിയില്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്നുണ്ട്.
    എന്നിരുന്നാലും
    "പകലുകള്‍ നിര്ധാവരണം ചെയ്ത
    സദാചാരസമവാക്യങ്ങളിലെ
    അടിപ്പിഴകള്‍ തിരുത്തുവാന്‍."
    ഈ വരികള്‍ വളരെ ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  18. Suni Valiyil :
    "ഉരുകിയ നാണയങ്ങളുണ്ടാക്കിയ
    ഉരുക്കുകുപ്പായം വഹിയ്ക്കവയ്യാതെ
    ഈ ഹരിതചേതനയില്‍ മുഖമാഴ്ത്തട്ടെ."

    ഒടുവില്‍ ഈ ഹരിതചേതനയും നഷ്ട്ടപ്പെടുംബോള് ....!! ആ കാലവും അധിക ദൂരത്തല്ലല്ലോ !!!

    നന്നായി എഴുതി !!!

    ReplyDelete
  19. ഒന്നും പറയേണ്ടെന്റെ കൂട്ടരേ.... Disqus എടുത്തവന്‍ ഡിസ്കസാലെ എന്നു പറഞ്ഞത് പോലെയായി എന്റെ അവസ്ഥ.ഒടുക്കം അതില്‍ നിന്നും മുക്തി നേടി.കുരച്ച് കമന്റുകള്‍ അവിടവിടായി നഷ്ടപ്പെട്ടു.എങ്കിലും കോപ്പി ചെയ്തു വച്ചിരുന്നതെല്ലാം അതേ പടി ഇവിടെ പോസ്റ്റ് ചെയ്യുന്‍നു

    ReplyDelete
  20. അര്‍ത്ഥസംപുഷ്ടമായ നല്ലൊരു കവിത.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  21. സമ്മാനം നേടാന്‍ കഴിഞ്ഞ രഞ്ജിത്തിന്റെ കവിത നന്നായിട്ടുണ്ട് ...അഭിനന്ദനങ്ങള്‍ ...

    ReplyDelete
  22. കവിത പ്രിന്റ് മീഡിയത്തിൽ കൂടി അയക്കു..

    ReplyDelete
    Replies
    1. കുമാരേട്ടാ,ഒന്നിന്റെ പോലും അയയ്ക്കേണ്ട വിലാസം കൃത്യമായി കയ്യിലില്ല... :(

      Delete
  23. വായിച്ചു മറുപടി അറിയിച്ച എല്ലാർക്കും ഒരുപാട് നന്ദി.... :)

    ReplyDelete
  24. കവിത നന്നായി ...

    ReplyDelete
  25. ഒരുപാട് കമന്റുകളുമായി രഞ്ജിത്തിന്റെ കമന്റ് ബോക്സ് നിറഞ്ഞു കവിയാൻ ആശംസ. നന്നായിരിക്കുന്നു. നല്ല കവിത നല്ല വാക്കുകളിലൂടെയുള്ള അവതരണം. മിയ കുൽ പ മിയ കുൽ പ മിയ മാക്സിമാ കുൽ പ ഇങ്ങോട്ടു വരാൻ ഇത്രയ്ക്കും താമസിച്ചതിന് ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തുന്നു. ആശംസകൾ രഞ്ജിത്ത്.അഭിനന്ദനങ്ങൾ.

    ReplyDelete
  26. നല്ല കവിതക്ക് നല്ല ആശംസ.

    ReplyDelete

Post a Comment

Popular posts from this blog

'മാറാല'ത്വം

മാ റാല കണക്കാണ്, അടുക്കളയിലെ എന്റെ അമ്മ. ഇളംകാറ്റിന്റെ കൈതട്ടിലും വല്ലാതങ്ങുലയും. പുക വിഴുങ്ങി കറുത്തുകൊണ്ടിരിയ്ക്കുന്ന അവര്‍ മണ്ണെണ്ണവിളക്കിന്റെ, ചൂരുള്ള പ്രദര്‍ശനശാലയാണ്. ഓടോട്ടയിലെ അഴികളിട്ട വെളിച്ചമാണ് അമ്മയ്ക്കും മാറാലയ്ക്കും ചിലപ്പോഴെങ്കിലും തിളക്കമേറ്റുന്നത്. മച്ചിലെ പൊടിക്കരുത്ത് മാറാല തടുക്കുന്നത്, ഇന്നിലെ വികടധൂളികളെ അമ്മ എന്നില്‍ നിന്നും അരിച്ചകറ്റാറുള്ളത് പോലെയാണ്. നാലുകെട്ടിനകത്തെ കാരണവ ചര്‍ച്ചകളില്‍ നിന്നും ഒരോലത്തുമ്പാലെന്ന പോലെ തൂത്തു കളയപ്പെട്ടിട്ടുണ്ട്,പലപ്പോഴും. കാലം കടിച്ചുകീറാത്ത, ഇഴപിരിയ്ക്കാനാകാത്ത, സ്നേഹകഞ്ചുകമായി ഒരു മാതാവും ഒരു മാറാലയും എന്നെ ചുറ്റിക്കൊണ്ടേയിരിയ്ക്കുന്നു.

സ്മരണകളുടെ വസ്ത്രാക്ഷേപം (ആ നിഷേധിയ്ക്ക്.)

ഓര്‍മ്മകള്‍ വിവസ്ത്രരാണ്. കാലാവേശങ്ങളില്‍ തൊലി പോലുമുരിഞ്ഞവര്‍. മറവിയുടെ കമ്മ്യൂണിസം ചാറായൊഴുകി,അതില്‍ പഴുത്തു ചീഞ്ഞ് പൊറുത്തുണങ്ങിയവര്‍. ഇരുള്‍പറ്റിത്തഴമ്പിച്ച്, കനം വച്ച പുറംതോല്‍. ധൂസരാലിംഗനങ്ങളില്‍, ഗതകാലസ്മൃതിയിലുടക്കിയീ കോണില്‍. പൊടിഞ്ഞ അകംനിലങ്ങളില്‍, വ്രണിതകാലത്തിന്റെ മരത്തണുപ്പുഴുത്, ഷഡ്പദജാലം, തലമുറകള്‍ നെയ്യുന്നു. കൊടുംസുരതങ്ങളാല്‍ ഊഷരഭൂതലങ്ങളെ കോരിത്തരിപ്പിച്ച ധവളപ്രഭാതങ്ങളുണ്ടായിരുന്നു. മേലാളവാഴ്ചയുടെ കഠിനാഹ്വാനങ്ങളില്‍, കീഴാളത്തളര്‍ച്ചയുടെ വിയര്‍പ്പുവിന്യാസങ്ങളില്‍, യൗവ്വനച്ചൂടിലെ കാളയോട്ടങ്ങളില്‍, ഒരുപാട് മാറു പിളര്‍ന്നിരുന്നു. തമ്പ്രാന്‍ ചാളയിലും, ഞാനീ പച്ചമണ്ണിലും. ന്യൂമാറ്റിക് റോളറുകള്‍ക്ക് കീഴെ അമര്‍ന്നുചാകുന്ന, മണ്ണിന്റെ ശാപം. സവര്‍ണ്ണരേതസ്സ് പാകി അടിച്ചേറില്‍ താഴ്ത്തിയ, പെണ്ണിന്റെ ശാപം. ഇന്നീ നിഴല്‍നിലങ്ങളില്‍, ഒരു ദ്വാപരത്വം കാത്ത്, ഒരു ബലരാമത്വം കാത്ത്, ശാപമോക്ഷം തേടി, പൊറുത്തുണങ്ങിയ ഓര്‍മ്മപ്പുറ്റും ചാരി, ഒരു കലപ്പ.