Skip to main content

അപഥസഞ്ചാരി



കതിരവന്‍ കതിര്‍ പെയ്ത,
കിഴക്കിന്‍ മടിത്തട്ടിലെ,
ചോരയെ ഗര്‍ഭം ധരിച്ച
മണ്ണില്‍ നിന്നും,
പട്ടാമ്പിയിലെ
സംസ്കൃത കലാലയത്തിലേയ്ക്ക്
ഏറേ ദൂരമുണ്ട്

പക്ഷേ...
ഇങ്ങിവിടെ
ഞാനുമൊരു സഞ്ചാരിയായിരുന്നു...

യുഗങ്ങള്‍ക്കുമിപ്പുറം
ദേശങ്ങള്‍ക്കുമിപ്പര്
അനന്തതയില്‍ നിന്നും
ഗുപ്തപന്ഥാവുകളില്‍
ഒരിക്കലുമൊടുങ്ങാത്ത
സ്വപ്നങ്ങള്‍ നെയ്ത
അപഥസഞ്ചാരി...

പുഷ്പവല്ലരികള്‍
പൂത്തുലഞ്ഞ
പൂങ്കാവനങ്ങളിലൂടെയല്ല

മറിച്ച്,

കാളകൂടത്തിങ്കല്‍
കഴുത്തോളം മുങ്ങിയ,
ശുഭ്രതയാല്‍
അന്ധകാരം പുതഞ്ഞെത്തിയ
മനുജകുലത്തിന്റെ
മാറിടം കീറി
മുലപ്പാലുമൂറ്റി,
അഗ്നി പൂത്ത
കലാപവാടികളിലൂടെ....

നേരില്‍ നിറം ചേര്‍ത്ത്
ഓലയില്‍ നിന്നുമടര്‍ത്തിയ നാരായം,
നെഞ്ചില്‍ തറച്ചു,
ഉതിര്‍ന്ന ചോര
നയിച്ച പാതയിലൂടെ
നടന്നവന്‍...
അപഥസഞ്ചാരി...
--------------------------------------------
ഹുയാന്‍സാങ്ങിന്റെ പുസ്തകങ്ങളില്ല...
ഇബ്നുബത്തൂത്തയുടെ കുറിപ്പുകളില്ല...
ഖയ്യാമിന്റെ കവിതകളില്ല...

ഷെര്‍പ്പയുടെ ശരീരം
സായിപ്പിനൊപ്പം
ആഡ്യത്വമേതുമില്ലാതെ
മഞ്ഞുപാളികളില്‍ നിശ്ചേതനമായിരുന്നു...

വഴിയിലുടനീളം

ശ്വേതംബരന്മാര്‍
എന്നെ കല്ലെറിഞ്ഞു.
ഞാന്‍ ദിഗംബരനായിരുന്നുവത്രേ...
“കുടിയിലെ ദാരിദ്ര്യം
അവര്‍ക്കറിയില്ലല്ലോ...”

ജൈനര്‍
എന്റെ തൊലിയുരിഞ്ഞു
ഞാനൊരു മൃഗത്തെ അറുത്തുവത്രേ...
“കുടിയിലെ വിശപ്പ്
അവര്‍ക്കറിയില്ലല്ലോ...“

ഒരു കൂട്ടം മുസല്‍മാന്മാര്‍
എന്റെ ലിംഗം ഛേദിച്ചെടുത്തു.
ഞാന്‍ ലൈംഗികാരാജകവാദിയത്രേ...
“കുടിയിലേക്കാരും പെണ്ണുതരാത്തത്
അവര്‍ക്കറിയില്ലല്ലോ...”

ഒരു കൂട്ടം ക്രിസ്തീയര്‍
എന്റെ ശിരസ്സില്‍ മുള്‍ക്കിരീടമണിഞ്ഞു.
ഞാന്‍ വേശ്യയുടെ പുത്രനത്രേ...
“കുടിയിലേതോ മാന്യന്‍,
തോക്കിങ്കുഴലിനു പിന്നില്‍ നിന്ന്,
ഉറഞ്ഞു തുള്ളിയത്
അവര്‍ക്കറിയില്ലല്ലോ...”

മാനവും
മനസ്സും
മുഖവും
ലിംഗവും
ശിരസ്സും
പണയം വെച്ച്,
നഗ്നവിരൂപ ശരീരവും പേറി
യാത്ര തുടര്‍ന്നു ഞാന്‍...

“അവന്‍ നവയുഗയേശു”
എന്നു ചിലര്‍...
“വാ‍ഴ്വിന്റെ
പുത്തന്‍സമവാക്യങ്ങള്‍ തേടുന്ന
ഇന്നിന്റെ
ആര്‍ക്കിമിഡീസിവന്‍”മറ്റു ചിലര്‍...

ഞാന്‍...
ലക്ഷ്യമില്ലാത്ത ജീവിതത്തിന്റെ
സത്ത തേടുന്ന
കേവലന്‍..
അപഥസഞ്ചാരി...
-------------------------------------------
പിന്നിട്ട വഴികളില്‍
മൌനം ഭുജിച്ച തമ്പുരാക്കന്മാരും,
ഘോരഭാഷണം നടത്തിയ അടിയോരും,
ദൂരവീക്ഷണം ണ്ടത്തിയ കവിയാളും,
വിദൂരസ്വപ്നങ്ങള്‍ നെയ്ത ബാല്യവും,
മധുപാത്രങ്ങളില്‍ മയങ്ങിയ യുവത്വവും,
ആത്മീയതയില്‍ മുഴുകിയ വാര്‍ധക്യവും
നിറഞ്ഞാടിയിരുന്നു...

ഇവിടെ,
ദ്വാരകാസമേതനായ്,
പടിഞ്ഞാറിന്‍ തീരത്ത് നില്‍ക്കുമ്പോള്‍
കേള്‍ക്കാം...
നിശ തുളഞ്ഞെത്തുന്ന,
ഒരു മാതൃവിലാപം...
പിളര്‍ന്ന ഗര്‍ഭപാത്രതില്‍ നിന്നും,
പേര്‍ത്തു കുന്തത്തില്‍,
കോര്‍ത്തെടുത്ത,
ഒരു മാംസപിണ്ഡത്തിന്‍ പുളപ്പ്....
-------------------------------------------
കത്തിയാളീടുന്ന
അന്തരംഗത്തില്‍ നിന്നും,
ഉയര്‍ന്നു പൊങ്ങുന്ന ധൂമപടലങ്ങളാല്‍,
തീര്‍ത്ത മണിമന്ദിരത്തിന്റെ,
മട്ടുപ്പാവില്‍ നിന്നും
താഴേക്കു നോക്കുന്നു ഞാന്‍...
കണ്ട ലോകം...
ഹാ...
അതിസുന്ദരം....







Comments

  1. Kaddukatti vaakkukaliloodeyaanelum oru sanchariyude vythyasthamaya anubavam teekshanamayi thanne kaanikkan kazhinju.........way to go.......hats off!!!

    ReplyDelete
  2. oro kavithayum oro nombaram koriyittu kadennupokunnu abinandenangl

    sayanthanam

    ReplyDelete

Post a Comment

Popular posts from this blog

ഉപ്പുള്ള കാഴ്ചകൾ.

ഞങ്ങളുടെ കാഴ്ചകളെല്ലാം ഉപ്പളങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ വരാറുള്ളത്. കാലം കുറുക്കി കരുണ വറ്റിച്ചെടുത്ത കാഴ്ചപ്രഹേളികകള്‍. ഞങ്ങളുടെ നാസികകളിപ്പോള്‍ അഗ്നിനിശ്വാസങ്ങള്‍ മാത്രമാണ് ചുരത്താറുള്ളത്. സ്നേഹവിശ്വാസങ്ങളും ഭക്ത്യാദരങ്ങളും ചേര്‍ത്തുകത്തിച്ച അഗ്നിനിശ്വാസങ്ങള്‍.   കുഷ്ഠമാണ് ഞങ്ങളുടെ ത്വക്കിനിഷ്ടമുള്ള തത്വമീമാംസ കനിവുതേടുന്ന മുള്‍ക്കരങ്ങളുടെ സ്പര്‍ശവും ഞങ്ങളുടെ ആലകളില്‍ ഞങ്ങള്‍ രാകി മൂര്‍ച്ച വയ്പ്പിച്ച ദുര്‍ഗ്രഹതകളുടെ സ്പര്‍ശവും തീരെ അറിയേണ്ട. ഞങ്ങളുടെ കാതുകള്‍, പിടച്ചൊടുങ്ങി- നൈമിഷികാനന്ദം നല്‍കുന്ന സംഗീതപാരവശ്യങ്ങള്‍ക്ക് മാത്രം ശ്രുതിചേര്‍ക്കപ്പെട്ടവയാണ്. മത-രാഷ്ട്രീയപ്രഭാഷണങ്ങളിലെ പ്രേതഭാവനകളുടെ സൗന്ദര്യം പകര്‍ത്തിക്കേള്‍ക്കുവാന്‍ എത്രയാണാവേശം... കരച്ചിലുകള്‍ താളനിബദ്ധമല്ല, ശ്രുതിസാന്ദ്രമല്ല. ഞങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാറുമില്ല. പാഴ്വാക്ക് പൊഴിയ്ക്കുന്ന നാവു മാത്രമാണൊരു പിഴ. നാണമില്ലാത്ത ചീഞ്ഞൂര്‍ന്നു വീഴുന്ന മാംസപിണ്ഢം പേറി, മുച്ചൂടും നാറി നില്‍ക്കുമ്പോഴും സു...

വലിച്ചു കീറുക പടുതകൾ

മുഖത്ത്, പ്രായം ചുന പൊട്ടി, ത്വക്ക് പൊള്ളിയ്ക്കുന്ന വാര്‍ദ്ധക്യസഞ്ചാരപാതകള്‍. കാതില്‍, ലോകവേഗങ്ങളില്‍, കാലം പതിച്ചു പാഞ്ഞ, ദുരന്തകാവ്യങ്ങളുറങ്ങുന്ന വലിയ ഗുഹാമുഖങ്ങള്‍. ശ്വേതംബരന്മാര്‍ കയ്യൊഴിഞ്ഞ, അഴുകിയ മനുഷ്യത്വത്തിന്റെ- വഴുവഴുപ്പില്ലാത്ത, പ്രാരാബ്ധം തേച്ചുമിനുക്കിയ, അസ്ഥിപഞ്ജരം. ചേറില്‍ പുതഞ്ഞ്, വിയര്‍പ്പില്‍ കുളിച്ച്, ചലം ഛര്‍ദ്ദിയ്ക്കുന്ന നാനായിടങ്ങളില്‍, ദരിദ്രസമ്പത്തില്‍ ആര്‍ത്തിപൂണ്ടടുക്കുന്ന ഈച്ചകള്‍... പുഴുക്കള്‍... ധൃതിയുടെ മഹാമാരിയില്‍ കുടയെടുക്കാന്‍ മെനക്കെടാതെ, ധൃതി കൊണ്ട്, അഹങ്കാരജ്വരം മൂത്ത്, സ്വാര്‍ത്ഥതച്ചുമ ചുമച്ച്, ലക്ഷ്യോന്നതങ്ങളിലേയ്ക്കൊഴുകുന്ന അതിദ്രവങ്ങള്‍-കൊടുംമാലിന്യങ്ങള്‍, അപരന്റെ കാതിലോതുന്നു "വല്ലാത്ത നാറ്റമീ സ്ത്രീയ്ക്ക് വഴിമാറി നടക്കാം" കുബേരസന്യാസീ... മണിമാളികയുടെ പടുതകള്‍ വലിച്ചുകീറുക. ധൂളി പാര്‍ക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ത്തെറിയുക. ഉയരങ്ങളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുക. നല്ലൊരു പുനര്‍ജ്ജനി നാളെയുണ്ടാകട്ടെ. പടുത : കര്‍ട്ടന്‍ സൂപ്പര്‍ ഫ്ലൂയിഡ്(അതിദ്രവം):ഗുരുത്വാകര്‍ഷത്തിനെതിരേ ചലിയ്ക്കാന്‍...

ബസ് കണ്ടക്ടർമാരുടെ തന്തയില്ലായ്മത്തരങ്ങൾ

ബസ് കണ്ടക്ടര്‍മാരുടെ തന്തയില്ലായ്മത്തരങ്ങള്‍ ഈ നശിച്ചവന്മാര്‍ക്ക് ഞങ്ങളോടെന്താണിത്ര പക....? ഇന്നലത്തെ മാത്രം സംഭവങ്ങള്‍(26-05-2011)  ഞാന്‍ പഠിക്കണത് തൃശ്ശൂര്‍ എന്‍ ജിനീയറിംഗ് കോളേജിലാണെന്നറിയാലോ...യൂണിവേഴ്സിറ്റീടെ കൊണം കൊണ്ട് ഞങ്ങളുടെ പരീക്ഷ മിക്കവാറും ഏപ്രില്‍-മെയ് മാസങ്ങളിലാണ് വരിക.പക്ഷേ നമ്മുടെ പ്രിയ സുഹൃത്തുക്കളായ കണ്ടക്ടര്‍മാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമായെന്നു തോന്നുന്നു....